‘ഷാനെ വിവസ്ത്രനാക്കി, കണ്ണിൽ വിരൽകൊണ്ട് കുത്തി; മൃതദേഹം തോളിലിട്ട് 300 മീറ്റർ നടന്നു’
Mail This Article
കോട്ടയം ∙ യുവാവിനെ ഗുണ്ടാനേതാവ് തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബുവിന്റെ മരണം തലച്ചോറിലെ രക്തസ്രാവം മൂലമെന്നാണു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പട്ടിക പോലെയുള്ള വസ്തു ഉപയോഗിച്ച് തലയ്ക്ക് അടിച്ചതായാണു റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ നിരവധി പാടുകൾ കണ്ടെത്തി.
ഷാനിന്‍റെ ദേഹത്ത് മർദനമേറ്റതിന്റെ 38 അടയാളങ്ങൾ കണ്ടെത്തി. കാപ്പിവടി കൊണ്ടാണ് ആക്രമിച്ചതെന്നാണ് പ്രതിയായ ജോമോന്‍റെ മൊഴി. ഷാനെ വിവസ്ത്രനാക്കിയും മർദിച്ചു. മൂന്നു മണിക്കുറോളം മർദനം തുടർന്നു. കണ്ണിൽ വിരലുകൾകൊണ്ട് ആഞ്ഞുകുത്തി. ഷാനിന്‍റെ മൃതദേഹം തോളിലിട്ട് 300 മീറ്റർ നടന്നെന്നും ജോമോൻ വ്യക്തമാക്കി.
തിങ്കളാഴ്ച പുലർച്ചെ നാലിനാണ് സംഭവം. ഷാൻ ബാബുവിനെ രാത്രി തട്ടിക്കൊണ്ടുപോയ പ്രതി, കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോളിലിട്ട് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. താൻ ഒരാളെ കൊലപ്പെടുത്തിയെന്നും അയാൾ മറ്റൊരു ഗുണ്ടാ സംഘത്തിലെ അംഗമാണെന്നും പൊലീസിനോട് പറഞ്ഞ ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്.
English Summary : Kottayam Shan Babu murder case postmortem report