പരിസ്ഥിതി പ്രവർത്തകൻ പ്രഫ. എം.കെ.പ്രസാദ് അന്തരിച്ചു
Mail This Article
കൊച്ചി ∙ പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച പ്രഫസർ എം.കെ.പ്രസാദ് (86) ഓർമയായി. സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രവിപുരം ശ്മശാനത്തിൽ നടന്നു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണു മരണം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ പ്രോ വൈസ് ചാൻസലറും മഹാരാജാസ് കോളജ് പ്രിൻസിപ്പലുമായിരുന്നു. പ്രകൃതി സംരക്ഷണത്തിന്റെയും സുസ്ഥിരമായ വികസനത്തിന്റെയും വക്താവായിരുന്ന ഇദ്ദേഹത്തെ പ്രസാദ് മാഷ് എന്നാണ് എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്നത്.
30 വർഷം വിദ്യാഭ്യാസരംഗത്ത് ഉയർന്ന നിലകളിൽ പ്രവർത്തിച്ച പ്രസാദ്, അറിയപ്പെടുന്ന പരിസ്ഥിതി സ്നേഹിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനൊപ്പം സേവ് സൈലന്റ് വാലി ക്യാംപെയ്ന്റെ മുൻനിര പോരാളിയായിരുന്നു. വേൾഡ് വൈഡ് ഫണ്ട് ഓഫ് നേച്ച്വറിൽ ഉൾപ്പെടെ, യുനൈറ്റഡ് നാഷനിൽ മില്ലേനിയം എക്കോസിസ്റ്റം അസസ്മെന്റ് ബോർഡിൽ അഞ്ച് വർഷത്തിലധികം വിവിധ മേഖലകളിൽ ഇടപെട്ടു.
കേരള സംസ്ഥാന ബയോഡൈവേഴ്‌സിറ്റി ബോർഡ് അംഗമായിരുന്നു. നിരവധി പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. മഹാരാജാസ് പ്രിൻസിപ്പലായിരുന്ന പ്രഫ. ഷേർളി ചന്ദ്രനാണ് ഭാര്യ. മക്കൾ: അഞ്ജന പ്രസാദ്, അമൽ പ്രസാദ്, മരുമക്കൾ: സുനിൽ, സോണിയ.
English Summary: MK Prasad passed away