ന്യൂഡൽഹി∙ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 20 ലേക്ക് മാറ്റി. നേരത്തേ ഫെബ്രുവരി 14ന് നടത്തുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നത്. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ അഭ്യർഥന പ്രകാരം തിരഞ്ഞെടുപ്പു കമ്മിഷൻ നടത്തിയ ചർച്ചയിലാണ് തീരുമാനം. വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും.
ഫെബ്രുവരി 14നു നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പ്, കുറഞ്ഞത് 6 ദിവസത്തേക്കെങ്കിലും നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി ഉൾപ്പെടെയുള്ളവർ തിരഞ്ഞെടുപ്പു കമ്മിഷനു കത്തെഴുതിയിരുന്നു. ഗുരു രവിദാസ് ജയന്തിയുടെ പശ്ചാത്തലത്തിലാണു തിരഞ്ഞെടുപ്പു തീയതി നീട്ടിവയ്ക്കണമെന്ന ആവശ്യം ഉയരുന്നത്. ഫെബ്രുവരി 16നാണു ഗുരു രവിദാസ് ജയന്തി.
സിഖ് വിഭാഗത്തിൽപ്പെട്ട ഒട്ടേറെ ആളുകൾ ഫെബ്രുവരി 10 മുതൽ 16 വരെയുള്ള തീയതികളിൽ ജയന്തിയോട് അനുബന്ധിച്ച് യുപിയിലെ ബനാറസ് സന്ദർശനം നടത്തുമെന്നും, ഇക്കാരണത്താൽ പലർക്കും വോട്ടു ചെയ്യാൻ സാധിച്ചേക്കില്ലെന്നും മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു.
ബനാറസ് സന്ദർശനം അവസാനിക്കുന്നതു വരെയെങ്കിലും തിരഞ്ഞടുപ്പു തീയതി നീട്ടണമെന്നാണ് ആവശ്യം. ബിജെപിയും സഖ്യകക്ഷിയായ പഞ്ചാബ് ലോക് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളും തിരഞ്ഞെടുപ്പു കമ്മിഷനോട് ഇതേ കാര്യം അഭ്യർഥിച്ചിരുന്നു.
English Summary: Punjab elections: Punjab to vote on February 20 instead of February 14, as originally scheduled