ജൂതപ്പള്ളി ആക്രമിച്ചത് പാക്ക് ശാസ്ത്രജ്ഞ ആഫിയയ്ക്കായി; യുഎസില്‍ 86 വര്‍ഷം തടവ്
Mail This Article
ഹൂസ്റ്റൺ ∙ ടെക്സസിലുള്ള കോളിവിലിലെ ജൂതപ്പള്ളിയിൽ റാബി ഉൾപ്പെടെ 4 പേരെ ബന്ദികളാക്കിയ സംഭവം ഭീകരാക്രമണമെന്ന് യുഎസ്. സംഭവത്തിൽ രണ്ട് കൗമാരക്കാർ കൂടി അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്യുകയാണ്. ബന്ദികളാക്കിയ ആയുധധാരി ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസല്‍ അക്രമിനെ ഇന്നലെ വധിച്ചിരുന്നു.
ശനിയാഴ്ച രാവിലെ ആരാധനാവേളയിലായിരുന്നു സംഭവം. രാത്രിയോടെയാണ് എഫ്ബിഐ സംഘം പള്ളിയിൽ കടന്നു ബന്ദികളെ രക്ഷിച്ചത്. അഫ്ഗാനിസ്ഥാനിൽ യുഎസ് സൈനികരെ വധിക്കാൻ ശ്രമിച്ചതിനു ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന പാക്കിസ്ഥാനി ന്യൂറോ സയന്റിസ്റ്റ് ആഫിയ സിദ്ദിഖിയെ (49) വിട്ടയയ്ക്കണമെന്നതായിരുന്നു അക്രമിയുടെ ആവശ്യം.
എന്നാൽ, അക്രമിക്ക് ആഫിയയുമായോ അവരുടെ കുടുംബവുമായോ ബന്ധമൊന്നുമില്ലെന്നും ആഫിയയുടെ സഹോദരൻ മുഹമ്മദ് സിദ്ദിഖി ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും പിന്നീട് സ്ഥിരീകരിച്ചു. ആഫിയ 2016ലാണ് 86 വർഷം തടവിന് യുഎസിൽ ശിക്ഷിക്കപ്പെട്ടത്. 2003ൽ കറാച്ചിയിൽ നിന്ന് അപ്രത്യക്ഷയായ ആഫിയ 5 വർഷം കഴിഞ്ഞ് അഫ്ഗാനിലാണു പിടിയിലായത്. ചോദ്യം ചെയ്യലിനിടെ, തോക്ക് പിടിച്ചെടുത്ത് യുഎസ് സൈനികർക്കു നേരെ നിറയൊഴിക്കുകയായിരുന്നു.
English Summary: Texas hostage: 2 teens arrested