കോണ്‍ഗ്രസ് ന്യൂനപക്ഷ നേതാക്കളെ ഒതുക്കുന്നു: കോടിയേരി ബാലകൃഷ്ണൻ
Mail This Article
തിരുവനന്തപുരം∙ കോൺഗ്രസിന്റെ മതേതര നിലപാടിൽ മാറ്റം വന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട നേതാക്കളെ മാറ്റിനിർത്തുന്നു. കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ആരുമില്ല. നേതൃത്വത്തിൽ ആരുവേണം എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസുകാരാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് വളമിടാനല്ല ഒറ്റപ്പെടുത്താനാണ് തന്റെ നിലപാട്. ദേശീയതലത്തില്‍ പോലും കോണ്‍ഗ്രസ് ന്യൂനപക്ഷ നേതാക്കളെ ഒതുക്കുന്നു. എല്ലാക്കാലത്തും കോണ്‍ഗ്രസില്‍ ന്യൂനപക്ഷ നേതാക്കളുണ്ടായിരുന്നു. മതേതരത്വം കാത്തുസൂക്ഷിക്കാനെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഹിന്ദുക്കളെ ഭരണം ഏൽപ്പിക്കാനാണ് കോൺഗ്രസ് പറയുന്നത്. ഇത് ഹിന്ദുക്കളുടെ രാജ്യമാണെന്ന് രാഹുൽ ഗാന്ധി പരസ്യമായി പറഞ്ഞു. കോൺഗ്രസിനെ ന്യൂനപക്ഷ വിഭാഗത്തെ നേതാക്കളെ എല്ലാം ഒതുക്കി വച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
കോൺഗ്രസിനെ നയിക്കുന്നവരിൽ മതന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ആരും ഇല്ലെന്ന് കഴിഞ്ഞ ദിവസവും കോടിയേരി ഉന്നയിച്ചിരുന്നു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഏതെങ്കിലും മതന്യൂനപക്ഷ വിഭാഗത്തിൽനിന്നാകുന്ന പതിവ് കോൺഗ്രസ് ഒഴിവാക്കിയതു രാഹുൽ ഗാന്ധി ജയ്പുർ റാലിയിൽ പ്രഖ്യാപിച്ച ഹിന്ദുത്വ വാദത്തിനു വേണ്ടിയാണോ എന്നു വ്യക്തമാകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
English Summary: Kodiyeri Balakrishnan against Congress