മണൽ മാഫിയ ബന്ധം; പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തരവന്റെ വീട്ടിൽ ഇഡി റെയ്ഡ്
Mail This Article
ന്യൂഡൽഹി∙ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ അനന്തരവന്റേതുൾപ്പെടെ നിരവധി പേരുടെ സ്ഥാപനങ്ങളിൽ ഇഡി പരിശോധന. മണൽ കൊള്ളയുമായി ബന്ധപ്പെട്ടാണു പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ ഇഡി റെയ്ഡ് നടത്തുന്നത്. ഛന്നിയുടെ അനന്തരവനായ ഭൂപീന്ദർ സിങ് ഹണിയുടെ വീട്ടിലും പഞ്ചാബിലെ പത്തോളം ഇടങ്ങളിലും ചൊവ്വാഴ്ച രാവിലെ മുതൽ ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തി.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി കേസെടുത്തിട്ടുണ്ടെന്നും രാഷ്ട്രീയ ബന്ധങ്ങളുള്ള നിരവധി പേരെക്കുറിച്ചു സംഘം അന്വേഷിക്കുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾ പൊടിപൊടിക്കുന്നതിനിടെയാണു റെയ്ഡ്. ഫെബ്രുവരി 20നാണ് വോട്ടെടുപ്പ്, മാർച്ച് പത്തിന് വോട്ടെണ്ണൽ. നിയമവിരുദ്ധമായ മണൽ ഖനനം പഞ്ചാബ് തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നാണ്.
മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനു മണൽ മാഫിയയുമായി ബന്ധമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിനു പിന്നാലെ പാർട്ടിയിൽ നിന്ന് രാജിവച്ച അമരീന്ദർ കോൺഗ്രസിനെതിരെയും സമാന ആരോപണം ഉന്നയിച്ചിരുന്നു. കോൺഗ്രസ് നേതാക്കളുടെ പേരുകൾ പറയാൻ തുടങ്ങിയാൽ മുകളിൽനിന്നു തുടങ്ങുമെന്നും അമരീന്ദര്‍ ഭീഷണി മുഴക്കിയിരുന്നു. മുഖ്യമന്ത്രി ഛന്നിക്കെതിരെ ആം ആദ്മി പാർട്ടിയും മണൽ മാഫിയ ബന്ധം ആരോപിച്ച് പ്രചാരണം നടത്തുന്നുണ്ട്.
English Summary: Punjab Chief Minister's Nephew Raided In Mining Case Ahead Of Elections