ദേവികുളത്തെ 530 അനധികൃത രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കും; ഉത്തരവിറക്കി
Mail This Article
തിരുവനന്തപുരം∙ വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാൻ സർക്കാർ ഉത്തരവ്. 530 അനധികൃത പട്ടയങ്ങളാണ് റദ്ദാക്കുന്നത്. ഇതുസംബന്ധിച്ച് റവന്യൂവകുപ്പ് ഉത്തരവിറക്കി. നാലുവര്‍ഷം നീണ്ട പരിശോധനകള്‍ക്കൊടുവിലാണ് നടപടി. 45 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇടുക്കി കലക്ടര്‍ക്ക് നിര്‍ദേശം നൽകി.
ദേവികുളം താലൂക്കിലെ ഒന്‍പത് വില്ലേജുകളിലെ പട്ടയങ്ങളാണു റദ്ദാക്കുക. 1999ൽ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ശുപാർശ പ്രകാരമെന്ന പേരിൽ ദേവികുളം താലൂക്കിലെ 9 വില്ലേജുകളിൽ 530 പട്ടയങ്ങൾ വിതരണം ചെയ്‌തിരുന്നു. ഇതാണ് രവീന്ദ്രൻ പട്ടയങ്ങൾ എന്ന് അറിയപ്പെടുന്നത്.
അന്നു ജില്ലാ കലക്‌ടറായിരുന്ന വി.ആർ. പത്മനാഭന്റെ ഉത്തരവു പ്രകാരമാണു പട്ടയം നൽകാൻ രവീന്ദ്രനെ ചുമതലപ്പെടുത്തിയത്. കലക്‌ടറുടെ ഉത്തരവ്, സ്‌റ്റാറ്റ്യൂട്ടറി റഗുലേറ്ററി ഓർഡർവഴി ഗസറ്റിൽ വിജ്‌ഞാപനം ചെയ്‌തു സാധൂകരിക്കാൻ തിരക്കിനിടയിൽ റവന്യു വകുപ്പ് മറന്നു. അതോടെ നിയമപ്രകാരം രവീന്ദ്രൻ തഹസിൽദാർ ആയില്ല. പട്ടയം ഒപ്പിട്ടുനൽകാനുള്ള അധികാരം തഹസിൽദാർക്കു മാത്രമാണെന്നാണു ചട്ടം. ഇതോടെ രവീന്ദ്രൻ ഒപ്പിട്ടു വിതരണം ചെയ്‌ത പട്ടയങ്ങൾ ചട്ടവിരുദ്ധമായി.
English Summary: 530 Raveendran deeds to be cancelled