ആടിനു പകരം യുവാവിന്റെ കഴുത്തറുത്തത് ആസൂത്രിതം; മദ്യലഹരിയില്‍ പറ്റിയതെന്ന് പ്രതി
Mail This Article
അമരാവതി∙ ആന്ധ്രപ്രദേശിൽ മൃഗബലിക്കിടെ ആടിനു പകരം യുവാവിന്റെ കഴുത്തറുത്ത സംഭവം ആസൂത്രിതമെന്ന് ആരോപണം. കൊല്ലപ്പെട്ട സുരേഷും പ്രതി ചലപതിയും തമ്മിൽ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സുരേഷിനെ മനഃപൂർവം കൊലപ്പെടുത്തിയതെന്നാണ് വിവരം.
സംഭവം നടക്കുമ്പോൾ ഇരുവരും മദ്യപിച്ചിരുന്നതായും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു. കേസിൽ ക്ഷേത്ര ഭാരവാഹികളെ അടക്കം ചോദ്യം ചെയ്യും. മദ്യലഹരിയില്‍ വെട്ടിയപ്പോൾ ലക്ഷ്യം തെറ്റിയതാണെന്നാണ് ചലപതിയുടെ മൊഴി. ഞായറാഴ്ച പുലര്‍ച്ചെ ചിത്തൂരിലെ മദനപ്പള്ളിയിലെ യല്ലമ്മാള്‍ ക്ഷേത്രത്തിലാണ് ജനക്കൂട്ടം നോക്കി നില്‍ക്കെ ചലപതി, സുരേഷിനെ വെട്ടിക്കൊന്നത്.
സംക്രാന്തി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ആടിനെയും കോഴിയെയും ബലി നൽകി പൂജകള്‍ നടത്താറുണ്ട്. ബലിക്ക് അറുക്കാനായി ആടുമായി എത്തിയതായിരുന്നു ചലപതി. കഴുത്തുവെട്ടാനായി പീഠത്തില്‍ കയറ്റിനിര്‍ത്തിയ ആടിനെ സമീപത്തു നിന്നിരുന്ന സുരേഷാണ് പിടിച്ചുനിർത്തിയിരുന്നത്.
ഇതിനിടെ ആടിന്റെ കഴുത്തിൽ വെട്ടുന്നതിനു പകരം ചലപതി സുരേഷിന്റെ കഴുത്തിൽ വെട്ടുകയായിരുന്നു. വെട്ടേറ്റു നിലത്തുവീണ സുരേഷിനെ ക്ഷേത്രത്തിലുണ്ടായിരുന്നവർ ഉടന്‍ മദനപ്പള്ളി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ മദനപ്പള്ളി റൂറല്‍ പൊലീസ് ചലപതിയെ കസ്റ്റഡിയിലെടുത്തിരുന്നു.
English Summary: Drunk man slaughters human instead of goat during animal sacrifice in Andhra Pradesh