മാസ്ക് ധരിക്കാതെ കർണാടക മന്ത്രി; സ്വന്തം തീരുമാനമെന്നു വിശദീകരണം
Mail This Article
ബെംഗളൂരു∙ കോവിഡ് അതിവേഗം പടരുന്നതിനിടെ കർണാടകയിൽ മാസ്ക് ധരിക്കാൻ വിസമ്മതിച്ചു മന്ത്രി. കര്‍ണാടക മന്ത്രി ഉമേഷ് കട്ടിയാണു പൊതുപരിപാടിയില്‍ മാസ്ക് ധരിക്കാതെ പങ്കെടുത്തത്. മാസ്ക് ധരിക്കുന്നത് ‘ഓരോ വ്യക്തികളുടെ ഉത്തരവാദിത്തമാണെന്നും’ അതു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി മറുപടിയായി പറഞ്ഞു.
‘ഒരു നിയന്ത്രണവും ഏർപെടുത്തിയിട്ടില്ലെന്നും മാസ്ക് ധരിക്കുന്നതു വ്യക്തികളുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. മാസ്ക് ധരിക്കാൻ താൽപര്യമുള്ളവർക്ക് അതു ചെയ്യാം. മാസ്ക് വയ്ക്കാൻ എനിക്കു താൽപര്യമില്ല, അതുകൊണ്ടു ചെയ്യുന്നില്ല. ഇത് എന്റെ വ്യക്തിപരമായ തീരുമാനമാണ്’– മന്ത്രി മാധ്യമങ്ങൾക്കു മുൻപിൽ ന്യായീകരിച്ചു.
ബിജെപി നേതാവായ ഉമേഷ് കട്ടി മന്ത്രിസഭയിൽ ഭക്ഷ്യ, പൊതുവിതരണ, വനം വകുപ്പുകളാണു കൈകാര്യം ചെയ്യുന്നത്. കർണാടകയിലും രാജ്യത്താകമാനവും കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെയാണ് മാസ്കില്ലാതെ മന്ത്രി പൊതുപരിപാടിക്കെത്തിയത്. കർണാടകയിൽ ചൊവ്വാഴ്ച 41,457 പുതിയ കോവിഡ് കേസുകളാണു റിപ്പോർട്ട് ചെയ്തത്. 22.30 ശതമാനമാണു പോസിറ്റിവിറ്റി നിരക്ക്.
English Summary: Karnataka Minister Refuses To Wear Mask Amid Covid