ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും അദ്ദേഹത്തിന്റെ സ്ഥാപനമായ ട്രംപ് ഓർഗനൈസേഷനും എതിരെ നികുതിവെട്ടിപ്പ് ആക്ഷേപം. നികുതി സമർപ്പിക്കലുമായി ബന്ധപ്പെട്ടു ‘തെറ്റിദ്ധരിപ്പിക്കുന്ന സത്യവാങ്മൂലങ്ങളും ഒഴിവാക്കലുകളും’ നടത്തിയെന്നു കണ്ടെത്തിയ പശ്ചാത്തലത്തിൽ, ട്രംപും മക്കളും തെളിവു നൽകണമെന്നാണ് ആവശ്യം. ന്യൂയോർക്ക് അറ്റോർണി ജനറലിന്റെ ഓഫിസാണു ക്രമക്കേടുകൾ കണ്ടെത്തിയത്. 1927ൽ സ്ഥാപിതമായ ദ് ട്രംപ് ഓർഗനൈസേഷനിൽ അഞ്ഞൂറോളം കമ്പനികളാണുള്ളത്. ഇവയിൽ മിക്കതിന്റെയും മുഖ്യ ഉടമ ഡോണൾഡ് ട്രംപാണ്.

ട്രംപ് ഓർഗനൈസേഷനുമായി ബന്ധപ്പെട്ട് ആരാണു തെറ്റിദ്ധരിപ്പിക്കുന്ന സത്യവാങ്മൂലങ്ങളും ഒഴിവാക്കലുകളും നടത്തിയതെന്നു കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. വായ്പകൾ കിട്ടാനായി സാമ്പത്തിക സത്യവാങ്മൂലം തയാറാക്കിയതും സംശയനിഴലിലാണ്. ആരാണ് ട്രംപ് ഓർഗനൈസേഷനുവേണ്ടി ഇവ തയാറാക്കിയത്? ഉദ്യോഗസ്ഥർക്കും സഹസ്ഥാപനങ്ങൾക്കും ഇതിലുള്ള പങ്ക് എന്താണ്? ട്രംപ് അറിഞ്ഞാണോ ഈ കാര്യങ്ങൾ നടന്നിരിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളിലാണു വിശദീകരണം തേടിയിട്ടുള്ളതെന്നു സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ഡോണൾഡ് ട്രംപ്, അദ്ദേഹത്തിന്റെ മക്കളായ ജൂനിയർ ഡോണൾഡ് ട്രംപ്, ഇവാൻക ട്രംപ് എന്നിവരിൽനിന്നാണ് അന്വേഷണ സംഘം തെളിവുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. ട്രംപ് ഓർഗനൈസേഷനിൽ ട്രംപിന്റെ ഏജന്റുമാരായും സ്വന്തം നിലയിലും മക്കൾ രണ്ടുപേരും കാര്യങ്ങൾ നോക്കുന്നുണ്ട്. തെറ്റായ കണക്കുകൾ കാണിച്ച്, ന്യൂയോർക്കിലെയും ലൊസാഞ്ചലസിലെയും വസ്തുവകകളിന്മേൽ ട്രംപ്  നികുതിയിളവ് നേടിയതായി കരുതുന്നതായി ന്യൂയോർക്ക് അറ്റോർണി ജനറലിന്റെ ഓഫിസ് അറിയിച്ചു. ക്രമക്കേടിനെത്തുടർന്നു ട്രംപ് ഓർഗനൈസേഷനിൽ നടന്ന പരിശോധനകളെ രാഷ്ട്രീയ വിരോധം തീർക്കലാണെന്നാണു ട്രംപ് വിമർശിച്ചത്.

1200-trump-junior-ivanka
ജൂനിയർ ഡോണൾഡ് ട്രംപ്, ഇവാൻക ട്രംപ്

English Summary: New York attorney general's office says it has identified numerous 'misleading statements and omissions' in Trump Org. financial statements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com