മന്ത്രി ബിന്ദുവിനൊപ്പം ഇനി നൂറോളം വിരമിച്ച അധ്യാപകരും പ്രഫസര്‍;ഗവര്‍ണര്‍ക്ക് നിവേദനം

arif-khan-bindu
SHARE

തിരുവനന്തപുരം∙ മന്ത്രി ആർ.ബിന്ദുവിനു മുൻകാല പ്രാബല്യത്തോടെ പ്രഫസർ പദവി നൽകാൻ സർവീസിൽ നിന്നു വിരമിച്ച കോളജ് അധ്യാപകർക്കു കൂടി യുജിസി ചട്ടങ്ങൾ ലംഘിച്ചു പ്രഫസർ പദവി അനുവദിക്കാൻ കാലിക്കറ്റ് സർവകലാശാല തീരുമാനിച്ചതായി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി. ഇതിനായി യൂജിസി ചട്ടങ്ങൾ ഭേദഗതി ചെയ്തു വൈസ് ചാൻസലർ ഉത്തരവിറക്കി. 

2018ലെ യുജിസി റഗുലേഷൻ വകുപ്പ് 6.3(5)പ്രകാരം സർവീസിൽ തുടരുന്നവരെ മാത്രമേ പ്രഫസർ പദവിക്ക് പരിഗണിക്കാൻ പാടുള്ളൂ. സിലക്ഷൻ കമ്മിറ്റിയാണ് ഇന്റർവ്യൂ നടത്തി പ്രഫസർ പദവി ശുപാർശ ചെയ്യേണ്ടത്. യുജിസി റഗുലേഷൻ അതേപടി നടപ്പാക്കി കൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സർവീസിൽ നിന്നു വിരമിച്ച അധ്യാപകർക്കു പ്രഫസർ പദവി നൽകുന്നത് കേരള സർവകലാശാല നിരാകരിച്ചിരുന്നു. 

യുജിസി, 2018ൽ കോളജുകളിൽ പ്രഫസർ പദവി അനുവദിച്ചെങ്കിലും സംസ്ഥാനത്ത് ഉത്തരവിറക്കിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. സർവീസിൽ തുടരുന്ന അധ്യാപകരെ മാത്രമേ മുൻകാല പ്രാബല്യത്തോടെ പ്രഫസർ പദവിക്ക് പരിഗണിക്കാവൂ. 

മന്ത്രി ബിന്ദു കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കേരള വർമ കോളജിൽ ഇംഗ്ലിഷ് അധ്യാപിക ആയിരിക്കവേ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കഴിഞ്ഞ മാർച്ചിൽ സ്വയം വിരമിക്കുകയായിരുന്നു. മന്ത്രിക്കു പ്രഫസർ പദവി മുൻകാല പ്രാബല്യത്തോടെ ലഭിക്കാനാണ് സർവകലാശാല, യുജിസി ചട്ടങ്ങൾ ലംഘിച്ചതെന്നാണ് കമ്മിറ്റിയുടെ ആരോപണം.

ഇതിന്റെ മറവിൽ വിരമിച്ച നൂറോളം അധ്യാപകർക്ക് മുൻകാല പ്രാബല്യത്തോടെ പ്രഫസർ പദവി ലഭിക്കും. മന്ത്രി ബിന്ദു തിരഞ്ഞെടുപ്പ് വേളയിൽ പ്രഫസർ പദവി വച്ച് പ്രചാരണം നടത്തിയതും ബാലറ്റ് പേപ്പറിൽ പ്രഫസർ എന്ന് രേഖപ്പെടുത്തിയതും ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥി യുഡിഎഫി ലെ തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ കേസ് നൽകിയിരിക്കുകയാണ്. ഇതു ദുർബലപ്പെടുത്താനാണു സർവകലാശാല ഇളവ് അനുവദിച്ചതെന്നാണ് ആരോപണം. 

വിരമിച്ചവർക്കു കൂടി പ്രഫസർ പദവി നൽകുന്നതോടെ ഓരോരുത്തർക്കും 5 ലക്ഷം രൂപ വരെ ശമ്പള കുടിശിക ലഭിക്കും. സർക്കാരിന് 5 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകും. പ്രഫ.ബിന്ദു എന്ന പേരിൽ മന്ത്രി സത്യപ്രതിജ്ഞ ചെയ്തത് വിവാദമായതിനെ തുടർന്ന് മന്ത്രിയുടെ പേരിനൊപ്പമുള്ള പ്രഫസർ പദവി പിൻവലിച്ചു കഴിഞ്ഞ ജൂൺ 8 ന് അസാധാരണ ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു. 

കാലിക്കറ്റ്‌ സർവകലാശാലയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ, സെക്രട്ടറി എം.ഷാജർ ഖാൻ എന്നിവർ ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി. 

English Summary: Save University Forum allegations against minister R. Bindu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS