യോഗിക്കെതിരെ ഗോരഖ്പുരിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് മത്സരിക്കും
Mail This Article
ലക്നൗ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഗോരഖ്പുരിൽ മത്സരിക്കും. യോഗിക്കെതിരെ മത്സരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. യോഗിയുടെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനു പിന്നാലെ ഭീം ആർമിയും മണ്ഡലത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയായിരുന്നു.
യോഗി ആദിത്യനാഥ് ആദ്യമായാണു നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മണ്ഡലത്തിലെ സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയെയാണു യോഗിയുടെ പ്രധാന എതിരാളിയായി കണക്കാക്കുന്നത്. അഖിലേഷ് യാദവിന്റെ പാർട്ടി ഗോരഖ്പുരിൽ ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ദലിത് നേതാവ് ചന്ദ്രശേഖർ ആസാദും ആദ്യമായാണു തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
2019 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം മായാവതിയുടെ ബിഎസ്പിക്കും കോൺഗ്രസിനും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. യുപിയിലെ ഒരു സീറ്റിൽ വിജയിക്കുകയെന്നതല്ല, മറിച്ച് യോഗി നിയമസഭയിൽ എത്താതിരിക്കുകയാണു പ്രധാനമെന്ന് ചന്ദ്രശേഖർ ആസാദ് പ്രതികരിച്ചു. ഗോരഖ്പുരിലോ, കിഴക്കൻ യുപിയിലോ ചന്ദ്രശേഖർ ആസാദിന്റെ പാർട്ടിക്കു കാര്യമായ സ്വാധീനമില്ല. 1989 മുതൽ തുടർച്ചയായി ബിജെപി ജയിക്കുന്ന സീറ്റാണിത്.
English Summary: Bhim Army's Chandrashekhar Azad vs Yogi Adityanath In Gorakhpur