മാട്രിമോണിയൽ സൈറ്റുകളിലൂടെ സമ്പന്നസ്ത്രീകളെ പരിചയപ്പെട്ട് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
Mail This Article
മുംബൈ ∙ മാട്രിമോണിയൽ സൈറ്റുകളിലൂടെ പരിചയപ്പെട്ട 40ൽ പരം സ്ത്രീകളെ ചതിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കല്യാൺ ഈസ്റ്റ് നിവാസി അനുരാഗ് ചവാൻ എന്നറിയപ്പെടുന്ന വിശാൽ സുരേഷ് ചവാൻ (34) ആണ് അറസ്റ്റിലായത്. ഇയാൾ ബിടെക്, എംബിഎ ബിരുദധാരിയാണെന്നും പൊലീസ് വെളിപ്പെടുത്തി.
മൊബൈൽ ഉദ്‍പാദിപ്പിക്കുന്ന കമ്പനിയിലെ ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തി സമ്പന്ന കുടുംബത്തിലെ സ്ത്രീകളുമായി നേരിട്ടു ബന്ധം സ്ഥാപിക്കുകയായിരുന്നു രീതി. ഇവരിൽ നിന്നു ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തു എന്നാണു ആരോപണം. എന്നാൽ, പല സ്ത്രീകളും പരാതിപ്പെടാൻ മടിക്കുകയാണെന്നും പൊലീസ് വെളിപ്പെടുത്തി. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാമെന്നു വിശ്വസിപ്പിച്ചു തന്നിൽ നിന്നു 2.25 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് 25 വയസ്സുള്ള സ്ത്രീ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
ഐഫോൺ തരാമെന്നു വിശ്വസിപ്പിച്ച് 30 പേരെ ഇയാൾ ചതിച്ചെന്നും പൊലീസ് വെളിപ്പെടുത്തി. ഇയാൾക്കെതിരെ പീഡനക്കേസ്, ചില തട്ടിപ്പുകേസുകൾ എന്നിവ നേരത്തെ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. 17 ലക്ഷം രൂപ തട്ടിയെടുത്തെന്ന 2017ലെ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഇയാൾ മുഴുവൻ തുകയും കെട്ടിവച്ച ശേഷമാണ് അന്നു കോടതി ജാമ്യം ലഭിച്ചത്.
English Summary :Mumbai: MBA and BTech graduate dupes 35-40 people in matrimonial fraud