ഷാൻ വധക്കേസ് പ്രതി സിപിഎം പ്രവർത്തകൻ; കേരളത്തിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: സതീശൻ
Mail This Article
കോട്ടയം ∙ ഷാൻ വധക്കേസിൽ പിടിയിലായ ഗുണ്ട അറിയപ്പെടുന്ന സിപിഎം പ്രവർത്തകനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോട്ടയം കീഴുകുന്നിലുള്ള ഷാനിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിക്കായി കേസിൽ സിപിഎം ഇടപെടൽ നടന്നിട്ടുണ്ട്. കേരളത്തെ മുഴുവൻ ഭീതിയിലാഴ്ത്തി ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. കേരള പൊലീസിന് ഇത്രയും അപമാനകരമായൊരു സംഭവം ചരിത്രത്തിൽ വേറെയില്ല.
പൊലീസ് കാര്യങ്ങളിൽ സിപിഎം നടത്തുന്ന അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകളാണ് അവസ്ഥ ഇത്രയും വഷളാക്കിയത്. ഗുണ്ടാ ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നു പറയുമ്പോഴും ‘ഒറ്റപ്പെട്ട സംഭവങ്ങൾ’ എല്ലാ ദിവസവും ആവർത്തിക്കുകയാണ്. ടിപി വധക്കേസുൾപ്പെടെ വലിയ കേസുകളിലെ പ്രതികൾ ജയിലിനു പുറത്ത് അഴിഞ്ഞാടുകയാണ്. മുഖ്യമന്ത്രി ചികിത്സയ്ക്കു പോകുമ്പോൾ ആരാണ് കാര്യങ്ങൾ നോക്കുന്നത്? നാഥനില്ലാ കളരിയായി കേരളം മാറുന്നു.
കോവിഡിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു പറയുമ്പോഴും നിർദേശങ്ങൾ കാറ്റിൽ പറത്തി സിപിഎം ജില്ലാ സമ്മേളനങ്ങൾ തുടരുകയാണ്. തിരുവനന്തപുരത്തെ സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രിയും എംഎൽഎയും അടക്കമുള്ള നേതാക്കൻമാർക്ക് കോവിഡ് ബാധിച്ചിരുന്നു. ഐസലേഷനിൽ പോകുന്നതിനു പകരം അവർ മറ്റു ജില്ലകളിലെ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ പോകുന്നു. പാർട്ടി നേതാക്കൻമാർ രോഗവാഹകരായി മാറിയിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
English Summary: VD Satheesan on Kottayam shan murder case