ADVERTISEMENT

കൊച്ചി∙ വീടിനോടു ചേർന്നു പൊടി മിൽ സ്ഥാപിക്കാൻ കൊച്ചി കോർപ്പറേഷൻ പള്ളുരുത്തി മേഖലാ ഓഫിസിലെ റവന്യു ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ചെന്ന ആരോപണത്തിൽ വ്യവസായ മന്ത്രി പി.രാജീവിന്റെ അടിയന്തര ഇടപെടൽ. ഇതു സംബന്ധിച്ചു വാർത്ത പുറത്തു വന്നു മണിക്കൂറുകൾക്കുള്ളിൽ മന്ത്രി പി. രാജീവ് വനിതാ സംരംഭക മിനി ജോസിയുമായി സംസാരിച്ചു. രണ്ടു ദിവസത്തിനുള്ളിൽ രേഖകളെല്ലാം ശരിയാക്കി നൽകുന്നതിനു നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

‘വിഷമിക്കണ്ട, എല്ലാത്തിനും കൂടെയുണ്ടാകും’ എന്നു മന്ത്രി ഉറപ്പു നൽകി. ഇനി കോർപ്പറേഷനിലും ഒരു സ്ഥാപനങ്ങളിലും കയറി ഇറങ്ങണ്ട, രേഖകൾ ശരിയാക്കുന്നതിനായി പണം മുടക്കേണ്ടതില്ല. കോർപറേഷനിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്തിനെയും പതിനേഴാം ഡിവിഷൻ കൗൺസിലർ സി.എൻ രഞ്ജിത്തിനെയും പ്ലാൻ വരയ്ക്കാനും മറ്റും കാര്യങ്ങൾക്കും ചുമതലപ്പെടുത്തിയിട്ടുണ്ട്’ എന്നും മന്ത്രി പറഞ്ഞതായി മിനി പറഞ്ഞു..

'ഇന്നലെ രാത്രി ശ്രീജിത്തും രഞ്ജിത്തും പൊതു പ്രവര്‍ത്തകന്‍ ക്ലിന്റ് ബുബാവിനൊപ്പം വീട്ടിലെത്തിയിരുന്നു. ഈ സമയത്താണ് ശ്രീജിത്തിന്റെ ഫോണിലേയ്ക്കു വിളിച്ചു മന്ത്രി സംസാരിച്ചത്. ശരിക്കും അല്‍ഭുതപ്പെട്ടുപോയി, നമ്മള്‍ പാവപ്പെട്ടവരോടു മന്ത്രി ഇങ്ങനെ സംസാരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല'-എന്നും അവര്‍ പറഞ്ഞു.

13 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു മാതാപിതാക്കൾക്കൊപ്പം താമസിക്കാമെന്നു കരുതി നാട്ടിലെത്തി സ്വയം തൊഴിലിനു ശ്രമിച്ച യുവതിക്കാണ് കൊച്ചി കോർപ്പറേഷനിലെ ഉദ്യോഗസ്ഥരിൽ നിന്നു മോശം അനുഭവമുണ്ടായത്. പല ഓഫിസുകളിൽ ഒന്നര മാസം കയറി ഇറങ്ങിയിട്ടും രേഖകൾ കിട്ടിയില്ലെന്നു മാത്രമല്ല, വലിയ തുക കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ മനം നൊന്താണ് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനു മുന്നിൽ വച്ച് രേഖകൾ വലിച്ചു കീറി മുഖത്തെറിഞ്ഞത്. 

mini-certificates
കീറിയെറിഞ്ഞ സർട്ടിഫിക്കറ്റുകൾ

മിനി വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയർന്നത്. സംഭവം അറിഞ്ഞ വിജിലൻസ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട് പരാതി നൽകാൻ ആവശ്യപ്പെട്ടു. പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ വീട്ടിലെത്തി യുവതിയുടെ മൊഴിയെടുത്തിട്ടുണ്ട്. കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി കർശന നടപടി എടുക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിട്ടുണ്ടെന്നും മിനി പറഞ്ഞു.

English Summary: Minister P Rajeev intervention in Kochi corporation office demands bribe; Allegation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com