അമൃത്‌സർ ∙ ചതുഷ്കോണ മത്സരം നടക്കുന്ന പഞ്ചാബിൽ ആർക്കും കേവല ഭൂരിപക്ഷം കിട്ടില്ലെന്നും തൂക്കുമന്ത്രിസഭയ്ക്കാണു സാധ്യതയെന്നും സീ ന്യൂസ് അഭിപ്രായ സർവേ. കോൺഗ്രസിനു ഭരണം നഷ്ടപ്പെടുമെന്നും ആം ആദ്മി പാർട്ടി (എഎപി) ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്നുമാണു പ്രവചനം. എഎപിക്ക് 36 മുതൽ 39 വരെ സീറ്റുകൾ കിട്ടും. വോട്ടുവിഹിതത്തിൽ ഗണ്യമായ ഇടിവുണ്ടാകുന്ന കോൺഗ്രസ് 35–38 സീറ്റുകളിലേക്കു ചുരുങ്ങും. ശിരോമണി അകാലിദൾ (എസ്എഡി) 32–35 സീറ്റുകൾ വരെ നേടിയേക്കാമെന്നും സർവേ പ്രവചിക്കുന്നു.
സംസ്ഥാനത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കളെ എത്തിച്ചു വമ്പൻ പ്രചാരണം നടത്തുന്ന ബിജെപി 4–7 സീറ്റ് നേടിയേക്കാം. നിലവിലെ മുഖ്യമന്ത്രിയും കോൺഗ്രസ് സ്ഥാനാർഥിയുമായ ചരൺജിത് സിങ് ഛന്നി തന്നെയാണു മുഖ്യമന്ത്രി സ്ഥാനത്തേക്കു യോഗ്യനെന്നു കൂടുതൽ പേരും അഭിപ്രായപ്പെട്ടു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 117 അംഗ സഭയിൽ 77 സീറ്റ് നേടിയാണു കോൺഗ്രസ് ഭരണത്തിലെത്തിയത്. അന്ന് കോൺഗ്രസിന്റെ മുഖമായിരുന്ന ക്യാപ്റ്റൻ അമരിന്ദർ സിങ് പുതിയ പാർട്ടി രൂപീകരിച്ചു ബിജെപിക്കൊപ്പമാണ് മത്സരിക്കുന്നത്.
English Summary: The Zee News survey predicts a massive lose in the vote share of the Congress party. AAP is set to emerge as single largest party with 36-39 seats