ADVERTISEMENT

കാസർകോട് ∙ ജില്ലാ സമ്മേളനം ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് അവസാനിപ്പിക്കേണ്ട വന്ന ക്ഷീണത്തിനു പുറമെ, മുസ്‌ലിം ലീഗ് പ്രവർത്തകരുടെ ഫോട്ടോ ഉപയോഗിച്ച് ഫ്ലക്സ് തയാറാക്കി എന്ന ആരോപണത്തിൽ പുകഞ്ഞ് സിപിഎം. മടിക്കൈയിൽ നടന്ന ജില്ലാ സമ്മേളനത്തിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്തു സ്ഥാപിച്ച ബോർഡിലാണു ലീഗിന്റെ ട്രേഡ് യൂണിയനായ എസ്ടിയു തൊഴിലാളികളുടെ പടം സ്ഥാനം പിടിച്ചത്.

പടം നൽകി എന്നതു മാത്രമല്ല എസ്ടിയു തൊഴിലാളികളുടെ ഫോട്ടോയിലെ യൂണിഫോം മോർഫ് ചെയ്ത് സിഐടിയു തൊഴിലാളികളുടേത് ആക്കി മാറ്റുകയും ചെയ്തു. തൊഴിലാളികളുടെ യഥാർഥ ഫോട്ടോയിൽ 5 എസ്ടിയു തൊഴിലാളികൾക്ക് നീല നിറത്തിലുള്ള തലപ്പാവാണ് ഉണ്ടായിരുന്നത്. ഇത് മോർഫ് ചെയ്ത് ചുവപ്പ് നിറം നൽകി. ബോർഡ് സ്ഥാപിച്ചതാകട്ടെ, സിപിഎമ്മിന്റെ ട്രേഡ് യൂണിയനായ സിഐടിയുവും. എസ്ടിയുവിനും സിഐടിയുവിനും നീല നിറത്തിലുള്ള ഷർട്ട് തന്നെയാണു യൂണിഫോം. തലപ്പാവിൽ മാത്രമാണ് മാറ്റം. 

എസ്ടിയുവിനു നീലയും സിഐടിയുവിനു ചുവപ്പും തലപ്പാവാണ് യൂണിഫോം. കാസർകോട് നഗരത്തിലെ എൻ.എ.മുഹമ്മദ്, പി.എ.മുഹമ്മദ് കുഞ്ഞി, യൂസഫ്, പി.ഹസൈനാർ എന്ന അച്ചു തുടങ്ങിയ എസ്ടിയു നേതാക്കൾ കൂടിയായ കയറ്റിറക്കു തൊഴിലാളികളാണ് ഫോട്ടോയിലുള്ളതെന്ന് എസ്‌ടിയു ദേശീയ വൈസ് പ്രസിഡന്റ് എ.അബ്ദുൽ റഹ്മാൻ പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി എസ്ടിയു പ്രവർത്തകരുടെ ഫോട്ടോ പ്രദർശിപ്പിച്ചതിനെതിരെ പരാതി നൽകുമെന്ന് എസ്ടി‌യു ഭാരവാഹികൾ പറഞ്ഞു. ഫ്ലക്സ് ബോർഡ് തയാറാക്കുന്നതിന് ഏൽപിച്ച കടയിലെ ജീവനക്കാർക്കു പറ്റിയ അബദ്ധമാണ് പടം മാറിയതിനു കാരണമെന്നാണ് പാർട്ടി നൽകുന്ന മറുപടി.

STU Kasaragod
എസ്ടിയു തൊഴിലാളികളുടെ യഥാർഥ ഫോട്ടോ.

കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടക്കുന്നതായി ശക്തമായ ആരോപണമുയർന്നിട്ടും സിപിഎം സമ്മേളനം തുടരാനായിരുന്നു തുടക്കത്തിൽ പാർട്ടി തീരുമാനം. ഇതു വലിയ വിവാദമായി. കാസർകോട്  ജില്ലയിലെ എല്ലാ പൊതുപരിപാടികളും നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പുറപ്പെടുവിച്ച ഉത്തരവ്, സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനാൽ തിരുത്താൻ പാർട്ടി സമ്മർദം ഉണ്ടായതായി ആരോപണം ഉയർന്നു. കലക്ടറുടെ ഉത്തരവ് പുറത്തുവന്ന ഉടനെ യാതൊരു കാരണവശാലും സമ്മേളനം നിർത്തിവയ്ക്കേണ്ടി വരില്ലെന്നു സിപിഎം കേന്ദ്രങ്ങൾ അനൗദ്യോഗികമായി വ്യക്തമാക്കി.

കലക്ടറുടെ ഉത്തരവ് ലംഘിച്ച് സമ്മേളനം നടത്തിയാൽ വലിയ വിവാദമാവുമെന്നതും സിപിഎം നേതൃത്വം ചർച്ച ചെയ്തു.  ഉത്തരവിൽ സിപിഎമ്മിനുള്ള അതൃപ്തി വ്യക്തമായി. തുടർന്ന് ഒരു മണിക്കൂറിനകം കലക്ടർ ഉത്തരവ് തിരുത്തി. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സംഘാടകർ നേരത്തേ നിശ്ചയിച്ച പരിപാടികളെല്ലാം നിർത്തി വയ്ക്കണമെന്നായിരുന്നു കലക്ടർ ആദ്യം ഇറക്കിയ ഉത്തരവ്. ഇതോടെ സിപിഎം ജില്ലാ സമ്മേളനവും ഒഴിവാക്കേണ്ടി വരുമെന്നതു ‌നേതൃത്വത്തിന് ആശങ്കയുണ്ടാക്കി. പിന്നാലെ കലക്റുടെ പുതുക്കിയ ഉത്തരവ് വന്നു.

ജില്ലയിൽ 18, 19, 20 തീയതികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടിപിആർ) ശരാശരി 30.5% ആയതിന്റെ പശ്ചാത്തലത്തിലാണ് ദുരന്ത നിവാരണ നിയമം സെക്‌‍ഷൻ 26, 30, 34 പ്രകാരം കലക്ടർ ഉത്തരവിട്ടത്. എന്നാൽ ഉത്തരവിറങ്ങി ഒരു മണിക്കൂറിനകം റദ്ദാക്കി കലക്ടർ പുതിയ ഉത്തരവിറക്കിയതോടെയാണ് സമ്മേളനം സംബന്ധിച്ച ആശങ്ക തുടക്കത്തിൽ സിപിഎമ്മിനകത്ത് ഒഴിഞ്ഞത്. ഈ ഉത്തരവ് പിൻവലിച്ചതു രാഷ്ട്രീയ സമ്മർദത്തെത്തുടർന്നാണെന്ന ആരോപണം കോൺഗ്രസ് അടക്കമുള്ളവർ ഉയർത്തി.

എന്നാൽ സമ്മർദമൊന്നുമില്ലായിരുന്നുവെന്ന് കലക്ടർ പറഞ്ഞു. ജില്ലകളിൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നേരത്തേ ടിപിആർ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊതുപരിപാടികൾ മാറ്റിവയ്ക്കാൻ നിർദേശിച്ച് പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്യാൻ തീരുമാനിച്ചതെന്ന് കലക്ടർ വ്യക്തമാക്കി.

cpm-kasargod-1

കലക്ടറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി എത്തി. ഈ ഹർയിൽ കോടതി ഉത്തരവു വന്നതോടെയാണ് സമ്മേളനം നിർത്താൻ സിപിഎം നിർബന്ധിതരായത്. വിവാദങ്ങൾക്കിടെ, ജില്ലാ കലക്ടർ അവധിയിൽ പ്രവേശിച്ചതും പാർട്ടിയെ പ്രതിസന്ധിയിലാക്കി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് കലക്ടറുടെ വിശദീകരണം. പകരം ചുമതല എഡിഎമ്മിനു നൽ‌കി.

English Summary: CPM Gaffe: Workers of Muslim League trade union appear in CITU poster at Kasargod conference venue 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com