‘ആശുപത്രി കിടക്കകള്‍ക്ക് ക്ഷാമമില്ല; മൂന്നാം തരംഗം നേരിടാൻ സുസജ്ജം’
Mail This Article
തിരുവനന്തപുരം∙ കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും ആശങ്കയുടെ കാര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ ജോലിക്കെടുക്കുന്നതിനുള്ള തീരുമാനമെടുത്തിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. ആശുപത്രികളിൽ ഐസിയു കിടക്കകൾ നിറഞ്ഞു എന്ന പ്രചാരണം തെറ്റാണെന്നു മന്ത്രി പറഞ്ഞു.
43 ശതമാനം മാത്രമാണ് ഐസിയു ഉപയോഗം. സർക്കാർ ആശുപത്രികളിൽ വെന്റിലേറ്ററുകളുടെ ഉപയോഗവും കുറഞ്ഞിട്ടുണ്ട്. കോവിഡ് ഇല്ലാത്ത രോഗികളുടെ ചികിത്സയ്ക്ക് ഒരു പ്രശ്നവും ഉണ്ടാകാത്ത രീതിയിൽ സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡായാലും അല്ലാത്ത രോഗമായാലും ഒരാൾക്കും ചികിത്സ നിഷേധിക്കപ്പെടില്ല. സാധാരണ കിടക്കകളും ഐസിയു കിടക്കകളും എല്ലാ ആശുപത്രികളിലും തയാറാണ്. 24 ആശുപത്രികളിൽ ക്യാൻസർ ചികിത്സയ്ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.
രണ്ടാം തരംഗത്തിൽനിന്ന് മൂന്നാം തരംഗത്തിലെത്തുമ്പോൾ 1588 അധിക കിടക്കകൾ ഒരുക്കിയതായി മന്ത്രി പറഞ്ഞു. 222 വെന്റിലേറ്ററും 239 ഐസിയുവും അധികമായി തയാറാക്കി. ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് കൂടുന്നതിനാൽ ആശുപത്രികളിൽ കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാനുള്ള നിർദേശം നൽകി. ആരോഗ്യപ്രവർത്തകർ സുരക്ഷിതമായി ജോലി ചെയ്യുന്നു എന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണം. രോഗികളുടെ കൂടെ ഒരു കൂട്ടിരിപ്പുകാരൻ മാത്രമേ ഉണ്ടാകാവൂ. കൂട്ടായ്മകൾ ഉണ്ടാകാതിരിക്കാൻ ആശുപത്രികൾ പ്ലാൻ തയാറാക്കണമെന്നും മന്ത്രി പറഞ്ഞു.
English Summary: Minister Veena George on Covid Third Wave preparation