ദേശീയ-സംസ്ഥാന അധ്യാപക പുരസ്‌കാര ജേതാവ് കെ.മുരളീധരൻ അന്തരിച്ചു
Mail This Article
കണ്ണൂർ ∙ ദേശീയ-സംസ്ഥാന അധ്യാപക പുരസ്‌കാര ജേതാവും പ്രധാനാധ്യാപകനുമായിരുന്ന വയക്കര സ്വദേശി കെ.മുരളീധരൻ (77) അന്തരിച്ചു. മഹാകവി കുട്ടമത്തിന്റെ ശിഷ്യനും ചിത്രകാരനുമായ ഈങ്ങയിൽ ഗോവിന്ദപ്പൊതുവാളിന്റെയും പുത്തൂരിലെ കൈപ്രത്ത് പാർവതിയുടെയും മകനായ മുരളീധരൻ ചെറുപ്പത്തിലെ കലാരംഗത്ത് സജീവമായിരുന്നു.
നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചു. മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. പാവനാടകം, ഒറിഗാമി എന്നിവയിലും വിദഗ്ധനായിരുന്നു. സംസ്ഥാന സ്കൂൾ, സർവകലാശാല കലോത്സവങ്ങളിൽ വിധികർത്താവായിരുന്നു.
വയക്കര സ്കൂൾ, കുറ്റൂർ യുപി സ്കൂൾ, പെരുമ്പ മാപ്പിള യുപി സ്കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നീ മേഖലകളിൽ സ്‌തുതർഹ്യമായ സംഭാവനകൾ നൽകി.
യാത്രാവിവരണം, കുട്ടികൾക്കുള്ള കളികൾ, നാടകം തുടങ്ങിയ മേഖലകളിൽ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് മൂന്നിന് പയ്യാമ്പലത്ത്. ഭാര്യ: എം.രുഗ്‌മിണി. മക്കൾ: എം.സുനീഷ്, ഡോ.എം.സജീഷ്.
English Summary : National best teacher award winner K Muraleedharan passed away