ഡിവൈഎഫ്ഐയെ കുടഞ്ഞ് സിപിഐ; ഗുണ്ടാരാജെന്ന് വിമര്‍ശനം
Mail This Article
തിരുവനന്തപുരം∙ പത്തനംതിട്ട കൊടുമൺ അങ്ങാടിക്കൽ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സിപിഐ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ഡിവൈഎഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഡിവൈഎഫ്ഐയുടേത് ഗുണ്ടാരാജെന്ന് സിപിഐ പറഞ്ഞു. തങ്ങളുടെ പേരിൽ നടന്ന അക്രമ സംഭവങ്ങളെ അപലപിക്കാൻ ആ സംഘടന മുതിരാത്തിടത്തോളം അവർ ഗുണ്ടാസംഘങ്ങൾക്കു താവളമൊരുക്കുന്നുവെന്നുവേണം കരുതാനെന്നു മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.
സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ മുന്നണിയുടെ അവിഭാജ്യഘടകമായ ഒരു സംഘടനയുടെ പേരിൽ അരങ്ങേറിയ അക്രമസംഭവങ്ങൾ മുന്നണിയെയും സർക്കാരിനെയും പ്രതിരോധത്തിലും പ്രതിക്കൂട്ടിലുമാക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷ–ജനാധിപത്യ ചേതനയെ ഞെട്ടിപ്പിക്കുന്ന സംഭവമാണിത്. അത്യന്തം ഹീനമായ ആക്രമണത്തെയും അതു വിഡിയോയിൽ പകർത്തി പ്രചരിപ്പിച്ച രോഗാതുരമായ മാനസികാവസ്ഥയെയും അപലപിക്കാൻ ആ സംഘടന മുന്നോട്ടുവന്നില്ലെന്നതു സമൂഹത്തിനു നൽകുന്ന അപായ സൂചന അവഗണിക്കാനാകില്ല.
അക്രമം കൊണ്ടും സർവാധിപത്യ പ്രവണതകൊണ്ടും എല്ലാക്കാലത്തും എല്ലാവരെയും നിയന്ത്രിച്ചു നിർത്താമെന്ന മോഹം അസ്ഥാനത്താണെന്നു ബന്ധപ്പെട്ടവർ തിരിച്ചറിഞ്ഞേ മതിയാകൂ. അക്രമങ്ങളും ജനാധിപത്യ വിരുദ്ധ പ്രവണതകളും നൽകിയ പാഠങ്ങൾ തിരിച്ചറിയാനും സ്വയം തിരുത്താനും വൈകിയാൽ വലിയ വില നൽകേണ്ടിവരും. അനുഭവപാഠങ്ങൾ അവണിക്കുകയോ വിസ്മരിക്കുകയോ ചെയ്യരുതെന്നും മുഖപ്രസംഗം ഓർമിപ്പിക്കുന്നു.
English Summary : CPI slams DYFI through its mouthpiece