ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് വ്യാപനം ഈ രീതിയിൽ തുടർന്നാൽ സിപിഎം സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും മാറ്റേണ്ടി വരുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മേളനം മാറ്റുന്ന കാര്യത്തിൽ ഫെബ്രുവരി രണ്ടാമത്തെ ആഴ്ച തീരുമാനമെടുക്കും.

പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കേണ്ടവരെയെല്ലാം പങ്കെടുപ്പിക്കാൻ കഴിയില്ലെങ്കിൽ സമ്മേളനം മാറ്റേണ്ടി വരും. ഇപ്പോൾ ഇതു സംബന്ധിച്ചു തീരുമാനം എടുത്തിട്ടില്ല. സമ്മേളനങ്ങൾക്കു മുന്നോടിയായുള്ള പരിപാടികൾ കോവിഡ് മാനദണ്ഡം അനുസരിച്ച് നടത്തും. സ്ഥിതിഗതികൾ മെച്ചപ്പെടുമ്പോൾ ആലപ്പുഴ ജില്ലാ സമ്മേളനം ചേരും.

അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്തുന്നതെന്ന് ചോദ്യങ്ങൾക്കു മറുപടിയായി കോടിയേരി പറഞ്ഞു. ലോകായുക്ത വിചാരിച്ചാൽ ഒരു സർക്കാരിനെ കേരളത്തിൽ ഇല്ലാതാക്കാൻ കഴിയും. അതിനെതിരെ അപ്പീൽ നൽകാൻ പോലും കഴിയില്ല.

ലോകായുക്ത ആക്ട് എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതാണ്. മറ്റു സംസ്ഥാനങ്ങളിലും ഇതേ രീതിയിൽ ആക്ട് നിലവിലുണ്ട്. അവിടങ്ങളിലെ അനുഭവം പരിശോധിച്ച് ചില മാറ്റം വേണമെന്ന് മുൻ എജി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നത്. നിലവിലെ നിയമത്തിൽ ഭരണഘടനാ പ്രശ്നങ്ങളുണ്ടെന്ന് എജി ചൂണ്ടിക്കാട്ടിയപ്പോൾ ആ നിയമോപദേശത്തിനു പ്രസക്തിയുണ്ടെന്നാണ് സർക്കാർ വിലയിരുത്തിയത്.

പല സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്ന വ്യക്തികളെ പുറത്താക്കാൻ ലോകായുക്തയ്ക്ക് അധികാരമില്ല. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലും ബിജെപി ഭരിക്കുന്ന ഗുജറാത്തിലും യുപിയിലും ഈ അധികാരമില്ല.  ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് എജിയുടെ നിർദേശം ലഭിച്ചതെന്നും മന്ത്രിമാർക്കെതിരെ ലോകായുക്തയ്ക്കു പരാതി ലഭിച്ച സാഹചര്യത്തിലല്ല ഭേദഗതിയെന്നും കോടിയേരി പറഞ്ഞു.

അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഗാനരചയിതാവ് റഫീക്ക് അഹമ്മദിനെതിരെയുള്ള സൈബർ ആക്രമണം ശരിയല്ല. സിപിഎം പ്രവർത്തകർ ആശയപ്രചാരണത്തിനാണ് സമൂഹ മാധ്യമത്തിൽ ഇടപെടേണ്ടത്. ഇത്തരം പ്രതികരണങ്ങളിൽ പാർട്ടിക്കു ബന്ധമില്ല. സമൂഹത്തിൽ നടക്കുന്ന ദുഷ്പ്രവർത്തനങ്ങളുടെ ഭാഗമാണതെന്നും കോടിയേരി പറഞ്ഞു.

കോവിഡിനെക്കുറിച്ചാണ് സെക്രട്ടേറിയറ്റ് മുഖ്യമായും ചർച്ച ചെയ്തത്. പ്രതിരോധവും രക്ഷാപ്രവർത്തനവും കാര്യക്ഷമമാക്കണമെന്ന അഭിപ്രായം ഉണ്ടായി. പ്രതിരോധ പ്രവർത്തനങ്ങളിൽ സിപിഎം പ്രവർത്തകർ സജീവമാകണമെന്നും ബ്രാഞ്ചുകൾ കേന്ദീകരിച്ച് പ്രവർത്തനങ്ങൾ നടത്തണമെന്നും കോടിയേരി പറഞ്ഞു. സമൂഹ അടുക്കള ആവശ്യമായ സ്ഥലത്ത് അവ സ്ഥാപിച്ച് വീടുകളിൽ ഭക്ഷണം എത്തിക്കണം. വാർഡുതല സമിതികൾ വീണ്ടും സജീവമാക്കണം. എല്ലാ ജില്ലാ കമ്മിറ്റികൾക്കും ഇതു സംബന്ധിച്ച നിർദേശം കൊടുക്കുമെന്നും കോടിയേരി പറഞ്ഞു.

English Summary: CPM justifies lokayuktha ordinance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com