തൊടുന്യായം പറഞ്ഞ് സർക്കാർ; കോടികളുടെ കടക്കെണിയില്‍ ദുരിതത്തിലായി കർഷകർ
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വിള ഇന്‍ഷുറന്‍സായി കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് 24 കോടി രൂപ. കൃഷി നശിച്ച് കര്‍ഷകര്‍ ലക്ഷങ്ങളുടെ കടക്കെണിയിലായി. ധനവകുപ്പ് പണം നല്‍കാത്തതാണ് പണം കുടിശികയായതെന്നാണു കൃഷി വകുപ്പിന്റെ ന്യായീകരണം.
കനത്ത മഴയില്‍ കൃഷി നശിച്ച നിരവധി കര്‍ഷകരാണ് ആത്മഹത്യാ മുനമ്പിലൂടെ ജീവിതം മുന്നോട്ടു നീക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 95,325 കര്‍ഷകരാണ് വിള ഇന്‍ഷുറന്‍സിനായി അപേക്ഷിച്ചത്. ഇന്‍ഷുറന്‍സായി നല്‍കാനുള്ള ആകെ 24 കോടി രൂപയില്‍ എയിംസ് പോർട്ടലിലൂടെ റജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 8.86 കോടി രൂപയാണ്.
ബാക്കി തുക ഇന്‍ഷുറന്‍സിനായുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈനാക്കിയപ്പോള്‍ അപേക്ഷിച്ച കര്‍ഷകര്‍ക്ക് നല്കാനുള്ളതും. ഇന്‍ഷുറന്‍സില്ലാത്തവര്‍ക്ക് നല്കുന്ന ഒറ്റത്തവണ ധനസഹായം ഇതിനു പുറമേയുണ്ട്. ഇന്‍ഷുറന്‍സ് ലഭിക്കാത്തതോടെ നിലവില്‍ പല കര്‍ഷകരും കൃഷി നിര്‍ത്തി. കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നവരുടെ ജീവിതവും ഇതോടെ വഴിമുട്ടി.
വലിയ പദ്ധതികള്‍ക്കായി വന്‍തുകകള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ അന്നം തരാന്‍ പകലന്തിയോളം പണിയെടുക്കുന്ന കര്‍ഷകരെ മറന്നാല്‍ വലിയ ദുരന്തമായിരിക്കും കാര്‍ഷിക മേഖലയ്ക്കുണ്ടാക്കുക. ഇന്‍ഷുറന്‍സ് നല്‍കാമെന്ന വാഗ്ദാനത്തില്‍ പ്രീമിയം ഇനത്തില്‍ രണ്ടുകോടിയോളം രൂപയാണ് കര്‍ഷകരില്‍നിന്നും കൃഷിവകുപ്പ് ഈടാക്കിയത്.
English Summary : Farmers in crisis as government not providing crop insurance