തിരുവാതിരയിലെ പാട്ട് പാര്‍ട്ടി പരിശോധിച്ചിരുന്നില്ല: കോടിയേരി ബാലകൃഷ്ണൻ
Mail This Article
തിരുവനന്തപുരം∙ പാറശാലയിലെ തിരുവാതിര അനവസരത്തിലെന്നു വ്യക്തമാക്കിയതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരുവാതിരയിലെ പാട്ട് പാര്‍ട്ടി പരിശോധിച്ചിരുന്നില്ല. പുകഴ്ത്തലുകള്‍ ഇത്തരം പാട്ടുകളില്‍ കടന്നുവരാറുണ്ട്. പി.ജയരാജനെതിരായ നടപടിയും തിരുവാതിരയും വ്യത്യസ്ത വിഷയമാണെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് 502 പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര അരങ്ങേറിയത്. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള തിരുവാതിര കളി. ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന നിയന്ത്രണം നിലനില്‍ക്കെയാണ് 502 പേര്‍ തിരുവാതിര കളിയുടെ ഭാഗമായത്. തിരിവാതിരയ്ക്കു പാടിയ പാട്ടിൽ പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള വരികൾ വലിയ വിമർശനത്തിന് വഴിവച്ചിരുന്നു.
English Summary: Kodiyeri Balakrishnan on CPM Thiruvathira