പാലക്കാട് വീണ്ടും പുലിയിറങ്ങി; ഗർഭിണിയായ ആടിനെ കൊന്നു: നിരീക്ഷണം ശക്തം
Mail This Article
പാലക്കാട് ∙ പുലിയുടെ സാന്നിധ്യമുണ്ടെന്നു സംശയിക്കുന്ന അകത്തേത്തറ പഞ്ചായത്തിലെ ഉമ്മിനി, പപ്പാടി, വൃന്ദാവൻ നഗർ, സൂര്യനഗർ, പപ്പാടിയിലെ പാറമട എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നതിനിടെ പാലക്കാട് മേലെ ധോണിയിൽ പുലിയിറങ്ങി. രണ്ട് പുലിക്കുട്ടികളെയും അമ്മപ്പുലിയെയും കണ്ടെത്തിയ ഉമ്മിനിയോടു ചേര്‍ന്നുള്ള മേലെ ധോണിയിൽ പുലിയുടെ സാന്നിധ്യം നാട്ടുകാരുടെ ആശങ്ക വർധിപ്പിച്ചു.
മേലെ ധോണി സ്വദേശി വിജയന്റെ ഗർഭിണിയായ ആടിനെയാണു പുലി കൊന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന വിജയന് ഉപജീവനത്തിനായി മകൾ വാങ്ങി നൽകിയ മൂന്ന് ആടുകളിൽ ഒന്നിനെയാണു നഷ്ടമായത്. രാത്രിയില്‍ പുലി കടിച്ചെടുത്ത് വാഴത്തോപ്പില്‍ കൊണ്ടു വന്ന് ഭക്ഷണമാക്കുകയായിരുന്നു. കഴുത്തും ഉടലിന്റെ ഒരുഭാഗവും പുലിയെടുത്തു.
വളർത്തുമൃഗങ്ങളെ കാണാതാകുന്നതിനു പിന്നില്‍ പുലിയെന്നാണു നിഗമനം. അകത്തേത്തറയിലെ വിവിധയിടങ്ങളില്‍ ഒന്നിലധികം പുലിയുണ്ടെന്ന് വനംവകുപ്പും സമ്മതിക്കുന്നു. സമീപപ്രദേശങ്ങളായ മേലേ ചെറാട്, ഗിരിനഗര്‍, വൃന്ദാവന്‍ നഗര്‍ എന്നിവിടങ്ങളില്‍ പുലി വളർത്തുനായ്ക്കളെ പിടികൂടാന്‍ ശ്രമം നടത്തിയിരുന്നു. ഈ ആശങ്കകള്‍ക്കിടയിലാണു വീണ്ടും പുലിയുടെ സാന്നിധ്യം തെളിഞ്ഞത്. വിവിധയിടങ്ങളില്‍ കെണിയുള്‍പെടെ സ്ഥാപിച്ചെങ്കിലും ഓരോ ദിവസവും ജനവാസമേഖലയിലെ വ്യത്യസ്ത ഇടങ്ങളിലാണു പുലിയെ കാണുന്നത്.
English Summary: Leopard spotted again at Palakkad