‘അഴിമതിക്കെതിരെ ജനങ്ങളുടെ ആശ്രയം; ഇനി സർക്കാരിന്റെ കയ്യിലെ ഉപകരണം’
Mail This Article
തിരുവനന്തപുരം ∙ അധികാര സ്ഥാപനങ്ങളിലെ അഴിമതിക്കെതിരെ സാധാരണക്കാർക്ക് വേഗത്തിൽ സമീപിക്കാവുന്ന സംവിധാനമാണ് ലോകായുക്ത. ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ അഴിമതിവിരുദ്ധ ഓംബുഡ്സ്മാന്‍ സംഘടനയാണ് ലോകായുക്ത. 1999 ൽ ഇ.കെ.നായനാരുടെ കാലത്താണ് കേരളത്തില്‍ ലോകായുക്ത നിലവില്‍ വരുന്നത്. സർക്കാർ ജീവനക്കാർക്കെതിരായ ആരോപണം, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ അന്വേഷിക്കാം. അഴിമതി, അധികാര ദുർവിനിയോഗം എന്നിവയിൽ നടപടിയെടുക്കാം എന്നതാണ് മുഖ്യ അധികാരം.
ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, കോർപറേഷൻ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, സവർവകലാശാല മേധാവികൾ എന്നിവർക്കെതിരെ പൊതുജനങ്ങൾക്ക് ലോകായുക്തയെ നേരിട്ട് സമീപിക്കാം. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസാണ് ലോകായുക്ത. ജഡ്ജിമാർക്ക് ഉപലോകായുക്തയാകാം. ഒരു ലോകായുക്ത, രണ്ട് ഉപലോകായുക്ത എന്നിവരടങ്ങിയതാണ് സംവിധാനം. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കാനുള്ള സംവിധാനവും ലോകായുക്തയ്ക്കുണ്ട്.
ബന്ധു നിയമനത്തിനായി അധികാര ദുർവിനിയോഗം നടത്തിയ കെ.ടി.ജലീലിനു അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നു 2021 ഏപ്രിൽ 9ന് ഉത്തരവിട്ടതാണ് ലോകായുക്തയുടെ സുപ്രധാന വിധി. വിധിക്കെതിരെ ജലീൽ സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് കേസ്, കണ്ണൂർ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനത്തിനു ശുപാർശ നൽകിയ മന്ത്രി ആർ.ബിന്ദുവിനെതിരെയുള്ള കേസ് തുടങ്ങിയവയാണ് സർക്കാരിനെതിരെ ലോകായുക്തയുടെ പരിഗണനയിലുള്ള കേസുകൾ.
ലോകായുക്തയുടെ വിധി തള്ളാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന ഭേദഗതിയാണ് പിണറായി സർക്കാർ പുതിയതായി കൊണ്ടുവരുന്നത്. മന്ത്രിസഭ അംഗീകരിച്ച ഒാര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്കായി കൈമാറി. അധികാരസ്ഥാനങ്ങളിലെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരം ഗണ്യമായി ചുരുക്കുന്നതാണ് ഓര്‍ഡിനന്‍സ്. ലോകായുക്തയുടെ പ്രസക്തി തന്നെ ഇല്ലാതെയാക്കുന്ന നിയമഭേദഗതിയാണ് ഒാര്‍ഡിനന്‍സ് ആയി വരുന്നത്.
നിലവില്‍ ലോകായുക്ത വിധിനടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. മൂന്നുമാസത്തിനകം നടപ്പാക്കിയില്ലെങ്കിൽ വിധി നടപ്പിലായതായി കണക്കപ്പെടും. ഒാര്‍ഡിനന്‍സ് നിലവില്‍ വന്നാല്‍ ലോകായുക്തയുടെ വിധിയില്‍ സര്‍ക്കാരിന് ഹിയറിങ് നടത്താനാവും. വിധി തള്ളിക്കളയാനോ നടപ്പാക്കാനോ ഉള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാകും.
മുഖ്യമന്ത്രിക്കെതിരെയുള്ള പരാതി ഗവര്‍ണര്‍ക്കും, മന്ത്രിമാര്‍ക്കെതിരെയുള്ള പരാതി മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതി ചീഫ് സെക്രട്ടറിക്കും പരിഗണിക്കാനാവുന്ന സ്ഥിതിവരും. ഇതോടെ ലോകായുക്തയുടെ നിയമപരമായ അധികാരം നഷ്ടപ്പെടും. ലോകായുക്ത വിധി ഇപ്പോള്‍ ചോദ്യം ചെയ്യാനാവുന്നത് ഹൈക്കോടതിയിലാണ്.
പുനഃപരിശോധനാധികാരവുമായി സര്‍ക്കാര്‍ കടന്നു വരുന്നതോടെ, ഹൈക്കോടതിയുടെ അധികാരവും നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങളും അട്ടിമറിക്കപ്പെടും. സര്‍ക്കാരിന് ഇഷ്ടമുള്ള വിധി നടപ്പാക്കപ്പെടുകയും അല്ലാത്തവ നടപ്പാക്കേണ്ട എന്ന് തീരുമാനിക്കുകയും ചെയ്യുന്നതോടെ അഴിമതി തടയാനുള്ള നടപടികള്‍ ദുര്‍ബലമാകുകയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുകയും ചെയ്യും. അഴിമതി തടയാനുള്ള നിയമ സംവിധാനം സര്‍ക്കാരിന്‍റെ കൈയ്യിലെ ഉപകരണമായി ചുരുങ്ങുമെന്നാണ് ഉയരുന്ന വിമർശനം.
English Summary: Ordinance seeks to dilute powers of Kerala Lokayukta, triggers row