ADVERTISEMENT

കൊച്ചി∙ ലോകായുക്ത ഒാര്‍ഡിനന്‍സില്‍ നിയമമന്ത്രി പി.രാജീവിന്‍റെ വാദം തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥകൾ നിലവിലെ ലോകായുക്ത നിയമത്തിലുണ്ടെന്നും ഹൈക്കോടതിയുടെ 2 വിധികളുടെ അടിസ്ഥാനത്തിലാണ് ഒാര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന മന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണ്. ലോകായുക്ത നിയമം ഭരണഘടനാവിരുദ്ധമെന്ന് പറയാനുള്ള സാഹചര്യമെന്താണെന്നും സതീശൻ ചോദിച്ചു. വിധിയില്‍ അപ്പീല്‍ നല്‍കാമെന്ന വ്യവസ്ഥ വരുന്നതില്‍ തെറ്റില്ല. ഹൈക്കോടതിയില്‍ അപ്പീല്‍ പോകാമെന്ന വ്യവസ്ഥ വന്നാല്‍ എതിര്‍ക്കില്ല. എന്നാല്‍ അപ്പീല്‍ അതോറിറ്റി എങ്ങനെ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരുമാകുമെന്നും സതീശൻ ചോദിച്ചു.

എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്  നടപടിയെന്ന് മന്ത്രി പി. രാജീവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോകായുക്തയെ ഭരണഘടനാനുസൃതമാക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. ഹൈക്കോടതിയുടെ 2 വിധികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നിർദേശം നൽകാൻ മാത്രമേ ലോകായുക്തയ്ക്ക് അധികാരമുള്ളൂവെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത വ്യവസ്ഥയാണു കേരളത്തിൽ ലോകായുക്തയ്ക്ക് ഉള്ളത്. കെ.ടി.ജലീലിന്റെ രാജിയും മുഖ്യമന്ത്രിക്കും മന്ത്രി ആർ.ബിന്ദുവിനുമെതിരായ പരാതിയുമായി ഭേദഗതി ഓർഡിൻസിനു ബന്ധമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. 

ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് അഭ്യർഥിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഗവർണർക്കു കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു. ലോകായുക്തയെ നിർജീവമാക്കുന്നതു മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കുമെതിരായ കേസ് പരിഗണിക്കുന്നതിനാലാണെന്നും സതീശൻ ആരോപിച്ചു. ലോകായുക്ത പദവിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസോ സുപ്രീം കോടതി ജഡ്ജിയോ ആയിരുന്നവർക്കു പകരം ഇനി ഹൈക്കോടതി ജഡ്ജിയായാലും മതിയെന്നാണു സർക്കാർ തീരുമാനം.

ലോകായുക്തയെ തീരുമാനിക്കുന്ന കമ്മിറ്റിയിൽ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവുമാണ് അംഗങ്ങൾ. എന്നാൽ, ഇത്രയും ഗൗരവമുള്ള ഭേദഗതി പ്രതിപക്ഷ നേതാവിനെ അറിയിച്ചില്ല. അടുത്തമാസം പകുതിയോടെ നിയമസഭാ സമ്മേളനം ചേരാനിരിക്കെ, ധൃതി പിടിച്ച് ഓർഡിനൻസ് കൊണ്ടുവരുന്നതു ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.

English Summary: CM, ministers under Lok Ayukta lens: claim of P Rajeev is wrong: V. D. Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com