‘രാജ്യം അംഗീകരിച്ചു, എന്നിട്ടും കോൺഗ്രസിന് വേണ്ട’; ഗുലാമിനെ അഭിനന്ദിച്ച് കപിൽ സിബൽ
Mail This Article
ന്യൂഡൽഹി∙ ഗുലാം നബി ആസാദിന്റെ പൊതുരംഗത്തെ സംഭാവനകൾ രാജ്യം തിരിച്ചറിയുമ്പോൾ കോൺഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നത് വിരോധാഭാസമാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ. ഗുലാം നബി ആസാദിന് പത്മഭുഷൺ ലഭിച്ചതിനെ അഭിനന്ദിച്ച് കുറിച്ച് ട്വീറ്റിലാണ് കപിൽ സിബലിന്റെ പരാമർശം.
കോൺഗ്രസ് നേതൃത്വത്തെയും സംഘടനാ സംവിധാനത്തെയും ചോദ്യം ചെയ്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച 23അംഗ (ജി 23) കോൺഗ്രസ് നേതാക്കളിൽ കപിൽ സിബലും മുതിർന്ന കോണഗ്രസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദും ഉൾപ്പെടുന്നു. പൊതു സമൂഹത്തിനു നൽകിയ സംഭാവനകൾക്കാണ് ഗുലാം നബി ആസാദിനെ രാജ്യം പത്മഭുഷൺ നൽകി ആദരിച്ചത്.
കപിൽ സിബലിനു പിന്നാലെ ജി 23 അംഗങ്ങളിൽ ഒരാളായ ശശി തരൂരും ഗുലാം നബി ആസാദിന് അഭിനന്ദനവുമായി രംഗത്തെത്തി. എതിർ ചേരിയിലുളള ഒരു സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ പൊതുസേവേനത്തിന് ഒരാൾ അംഗീകരിക്കപ്പെടുക എന്നു പറയുന്നത് വളരെയധികം അഭിനന്ദനമർഹിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
എന്നാൽ ഗുലാം നബി ആസാദ് പത്മഭൂഷൻ സ്വീകരിച്ചതിൽ പരിഹാസവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്തുവന്നിരുന്നു. പത്മഭൂഷൺ നിരസിച്ച സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലാണു പരാമർശം. ബുദ്ധദേവ് ചെയ്തത് ശരിയായ കാര്യം. ആസാദ് (സ്വതന്ത്രൻ) ആകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്, ഗുലാം (അടിമ) ആകാനല്ല – ജയ്റാം രമേഷ് കുറിച്ചു.
English Summary : "Ironic Congress Doesn't Need Him": Kapil Sibal On Ghulam Nabi Azad's Padma Award