ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ല: സതീശനു മറുപടിയുമായി രാജീവ്
Mail This Article
തിരുവനന്തപുരം∙ ലോകായുക്ത ഭേദഗതി മന്ത്രിസഭ കൂട്ടായി തീരുമാനിച്ചതെന്ന് മന്ത്രി പി. രാജീവ്. ഓര്‍ഡിനന്‍സ് ഇറക്കിയതു ഭരണഘടനാമൂല്യം സംരക്ഷിക്കാനാണ്. സതീശന്‍റെ നിലപാടു ഭരണഘടനയുമായി ചേര്‍ന്നുനില്‍ക്കുന്നതല്ല. പ്രതിപക്ഷനേതാവ് ഹൈക്കോടതി വിധി മുഴുവനായി വായിച്ചുകാണില്ല. ലോകായുക്ത നിയമത്തിലെ 12,14 വകുപ്പുകള്‍ പരസ്പരം ബന്ധപ്പെട്ടതാണ്.
ഹൈക്കോടതി ഉത്തരവ് 12–ാം വകുപ്പിനെ മാത്രം പരാമര്‍ശിക്കുന്നതല്ല. ലോകായുക്തയ്ക്കു ശുപാര്‍ശ നല്‍കാന്‍ മാത്രമാണ് അധികാരം. നിര്‍ദേശിക്കാന്‍ അധികാരമില്ല. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ല. ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവുണ്ട്. ഗവര്‍ണറാണു നടപടിയെടുക്കേണ്ടതെന്നാണു കോടതി ഉത്തരവെന്നും പി. രാജീവ് വിശദീകരിച്ചു.
ഗവർണറുടെ മുന്നിലേക്ക് യുഡിഎഫ്
വിവാദ ലോകായുക്ത ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് മേൽ സമ്മർദ്ദമുയർത്താൻ യുഡിഎഫ്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പ്രതിനിധി സംഘം നാളെ ഗവർണറെ കാണും. ലോകായുക്തയുടെ വിധികൾക്കെതിരെ അപ്പീൽ പോകാനുള്ള വ്യവസ്ഥ കൊണ്ടുവന്നാൽ എതിർക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വ്യക്തമാക്കിയപ്പോൾ, ഓർഡിനൻസിനെ നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒാര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ഗവര്‍ണര്‍ക്കു കത്ത് നല്‍കി.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഹർജിയിൽ വിധി പറയാനിരിക്കെയാണ് ലോകായുക്തയുടെ അധികാരച്ചിറകരിയുന്നതെന്ന ആരോപണത്തിലാണ് യുഡിഎഫ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ലോകായുക്തയുടെ വിധികൾക്കെതിരെ അപ്പീൽ പോകാനുള്ള വ്യവസ്ഥ നിയമസഭയിൽ ഭേദഗതിയായി അവതരിപ്പിച്ചാൽ എതിർക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അതേസമയം, വിഷയം നിയമപരമായി നേരിടുമെന്ന മുന്നറിയിപ്പാണ് രമേശ് ചെന്നിത്തലയ്ക്കു നൽകാനുള്ളത്. ബജറ്റ് സമ്മേളനത്തിനായി നിയമസഭ ചേരാനിരിക്കെ ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന ആവശ്യം ഗവർണർക്കു മുന്നിൽ ശക്തമായി ഉന്നയിക്കാനാണു യുഡിഎഫ് തീരുമാനം.
English Summary: Minister P Rajeev on Lok Ayukta amendment