കൊടുമണ്ണിലെ സംഘര്‍ഷം: പൊലീസിനെതിരെ സിപിഐ; മുഖ്യമന്ത്രിക്ക് പരാതി
Mail This Article
പത്തനംതിട്ട∙ കൊടുമണ്ണിലെ സംഘര്‍ഷത്തില്‍ പൊലീസിനെതിരെ സിപിഐ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി അനിൽകാന്തിനും പരാതി നല്‍കി. പൊലീസില്‍നിന്നു നീതി ലഭിക്കുന്നില്ലെന്നാണ് പരാതി. ശനിയാഴ്ച സിപിഎം ജില്ലാ നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് സിപിഐയുടെ തീരുമാനം.
അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സിപിഎം–സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ കൊടുമണ്ണില്‍ സംഘർഷമുണ്ടായത്. സംഘര്‍ഷത്തില്‍ അഞ്ചു കേസ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരുന്നു. സിഐയ്ക്ക് കല്ലേറില്‍ പരുക്കേറ്റതിലും ഇരു പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടിയതിലും സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ മാത്രമാണ് കേസ്.
സിപിഐ പ്രാദേശിക നേതാക്കളുടെ വീട് ആക്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഡിവൈഎസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ള നേതാക്കളോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുകയും ചെയ്തു. ഇതെല്ലാം വിശദമാക്കിയാണ് സിപിഐ പത്തനംതിട്ട ജില്ലാ നേതൃത്വം മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പരാതി നല്‍കിയത്. അടൂരിലും കൊടുമണ്ണിലും കഴിഞ്ഞ കുറച്ചു നാളുകളായി സിപിഎമ്മും സിപിഐയും തമ്മില്‍ പ്രശ്നങ്ങളുണ്ട്. സിപിഎം വിട്ട് എത്തിയവരെ സിപിഐ സ്വീകരിച്ചതാണ് തര്‍ക്കത്തിന് കാരണം.
English Summary: Kodumon CPI-CPM clash: CPI against Police