കോഴിക്കോട് ഇരട്ട സ്ഫോടനം: തടിയന്റവിട നസീര്‍ ഉള്‍പ്പെടെ 2 പ്രതികളെ വെറുതേവിട്ടു
Mail This Article
കൊച്ചി ∙ കോഴിക്കോട് ഇരട്ട സ്ഫോടന കേസിൽ പ്രതികളെ വെറുതെവിട്ടു. കേസിലെ ഒന്നാം പ്രതി തടിയന്‍റവിട നസീർ, കൂട്ടു പ്രതി ഷഫാസ് എന്നിവരെയാണ് വെറുതെ വിട്ടത്. 2006 മാർച്ച് മൂന്നിനാണ് കോഴിക്കോട് ഇരട്ട സ്ഫോടനം നടന്നത്. 2009ലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. കേസിൽ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം.
ഇരട്ട സ്ഫോടന കേസിൽ പ്രതികളും എൻഐഎയും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി തടിയന്‍റവിട നസീർ, നാലം പ്രതി ഷഫാസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. തടിയന്റവിട നസീറിന് മൂന്നു ജീവപര്യന്തവും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് എന്‍ഐഎ കോടതി ശിക്ഷിച്ചിരുന്നത്. പ്രതികള്‍ക്കെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
കേസിലെ മൂന്നാം പ്രതി അബ്ദുൾ ഹാലിം, ഒൻപതാം പ്രതി അബൂബക്കർ യൂസഫ് എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീലും ഹൈക്കോടതി തള്ളി. ആകെ 9 പ്രതികളുള്ള കേസില്‍ ഒളിവിലുള്ള രണ്ട് പേരുടെ അടക്കം മൂന്നു പ്രതികളുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല.
2006 ൽ കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിലും കെഎസ്ആർടിസി സ്റ്റാൻഡിലും സ്ഫോടനം ഉണ്ടായത്. ലോക്കൽ പൊലീസ് ആദ്യം അന്വേഷിച്ച കേസ് 2009 ൽ എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
English Summary: Accused in kozhikode twin blasts case acquitted by High Court