കേരളത്തെ നടുക്കിയ ഇരട്ട സ്ഫോടനം; ആദ്യ കേസിൽ തിരിച്ചടിയേറ്റ് എൻഐഎ
2009ൽ ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തു. ആദ്യമായാണ് എൻഐഎ കേരളത്തിലെ ഒരു കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. സ്‌ഫോടനത്തിനു പിന്നിൽ സംസ്‌ഥാനാന്തര ബന്ധം സംശയിക്കുന്നതിനാൽ NIA, Kerala HC, Kozhikode blasts, Thadiyantevida Naseer, Lashkar-e-Taiba
2009ൽ ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തു. ആദ്യമായാണ് എൻഐഎ കേരളത്തിലെ ഒരു കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. സ്‌ഫോടനത്തിനു പിന്നിൽ സംസ്‌ഥാനാന്തര ബന്ധം സംശയിക്കുന്നതിനാൽ NIA, Kerala HC, Kozhikode blasts, Thadiyantevida Naseer, Lashkar-e-Taiba
2009ൽ ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തു. ആദ്യമായാണ് എൻഐഎ കേരളത്തിലെ ഒരു കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. സ്‌ഫോടനത്തിനു പിന്നിൽ സംസ്‌ഥാനാന്തര ബന്ധം സംശയിക്കുന്നതിനാൽ NIA, Kerala HC, Kozhikode blasts, Thadiyantevida Naseer, Lashkar-e-Taiba
കോഴിക്കോട്: 2006 മാർച്ച് മൂന്നിന് ഉച്ചയ്‌ക്കു 12.45 നും 1.05 നും ഇടയിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനങ്ങൾ. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലുമായി ഉണ്ടായ ഇരട്ട സ്ഫോടനങ്ങൾ കേരളം പോലെ പൊതുവേ സമാധാന അന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു സംസ്ഥാനത്ത് ഏറെ ഭീതിയുണർത്തുന്നതായിരുന്നു.
മുംബൈ, ഡൽഹി പോലെയുള്ള മഹാനഗരങ്ങളിൽ മാത്രം കണ്ടിട്ടുള്ള നഗര ബോംബാക്രമണം കേരളത്തിൽ ആദ്യമായിരുന്നു. അന്നത്തെ സ്ഫോടനത്തിൽ രണ്ടു പൊലീസുകാർക്കും രണ്ടു പോർട്ടർമാർക്കും നിസാര പരുക്കു പറ്റി. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ പൊലീസ് ജനത്തെ കൃത്യസമയത്ത് ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഈ കേസിൽ എൻഐഎ കോടതി ശിക്ഷിച്ച ഒന്നാം പ്രതി തടിയന്റവിട നസീറും നാലാം പ്രതി ഷഫാസും നൽകിയ അപ്പീലുകൾ അനുവദിച്ച ഹൈക്കോടതി ഇരുവരെയും വിട്ടയ്ക്കുമ്പോൾ 16 വർഷം മുൻപുള്ള ഇരട്ട സ്ഫോടനം വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്.
∙ ആദ്യം അജ്ഞാത സന്ദേശം, പിറകെ സ്ഫോടനം
കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് വച്ചിരിക്കുന്നതായും ഒരു മണിക്കു മുമ്പ് ഇവ പൊട്ടുമെന്നുമുള്ള അജ്‌ഞാത ടെലിഫോൺ സന്ദേശം ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ കലക്‌ടറേറ്റിലും പത്ര ഓഫിസുകളിലും ലഭിച്ചിരുന്നു. ആളുകൾ മരിക്കാതിരിക്കാൻ വേണ്ടതു ചെയ്യണമെന്നും പറഞ്ഞിരുന്നു. 12.40ന് കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിലെ കംഫർട്ട് സ്‌റ്റേഷനു പിന്നിലായിരുന്നു ആദ്യ സ്‌ഫോടനം. കുറേ മാസങ്ങളായിത്തുടരുന്ന വ്യാജബോംബ് ഭീഷണികൾക്ക് ഒടുവിലായിരുന്നു ഇരട്ട സ്ഫോടനം.
കെഎസ്ആർടിസി സ്‌റ്റാൻഡിൽ ഉച്ചയ്‌ക്ക് 12.40 ന് ആദ്യ സ്‌ഫോടനം നടക്കുമ്പോൾ മാവൂർ റോഡിൽ വൻ തിരക്കായിരുന്നു. ശബ്‌ദം കേട്ടതോടെ ജനം ചിതറിയോടി. സമീപത്തെ ഹോട്ടലിന്റെ ജനാലച്ചില്ലുകൾ തകർന്നു. അടുത്തുള്ള പരസ്യ ബോർഡും ചീളുകൾ തറച്ച് തുളകൾ വീണു. നഗരത്തിലെ ഗതാഗതം ഇതോടെ താറുമാറായി. മൊഫ്യൂസിൽ സ്‌റ്റാൻഡിൽ അടുത്ത സ്‌ഫോടനം നടക്കുമെന്നു നേരത്തെ സന്ദേശമുണ്ടായതിനാൽ പൊലീസ് അങ്ങോട്ടു കുതിക്കുകയായിരുന്നു.
കസബ എസ്ഐ: കെ.ആർ.ബിജു, പ്രൊബേഷൻ എസ്ഐ: ഷാജു.സി.ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്‌റ്റാൻഡിലെത്തി ബസുകൾ പുറത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. കടകളിലും പരിസരത്തും നിൽക്കുന്നവരോട് ഒഴിയാനും നിർദേശിച്ചു. പരീക്ഷ കഴിഞ്ഞ സമയമായതിനാൽ നൂറുകണക്കിന് വിദ്യാർഥികൾ ബസ് സ്‌റ്റാൻഡിലുണ്ടായിരുന്നു. ബസ് സ്‌റ്റാൻഡിൽ പലയിടത്തും ബോംബുണ്ടെന്ന പ്രചാരണം പടർന്നതോടെ കൂട്ടനിലവിളിയുമായി ജനം നാലുപാടും ഓടി. പോർട്ടർമാരും നാട്ടുകാരും വികലാംഗർ ഉൾപ്പെടെയുള്ളവരെ സ്‌റ്റാൻഡിനു പുറത്തേക്കു മാറ്റി. കടകൾ ഷട്ടറുകൾ താഴ്‌ത്തി. നിമിഷങ്ങൾക്കകം സ്‌റ്റാൻഡ് ശൂന്യമായി.
ആളുകളെ ഒഴിപ്പിക്കുകയായിരുന്ന പൊലീസുകാരായ ഉണ്ണി, അജിത് എന്നിവർക്കും മൊഫ്യൂസിൽ സ്‌റ്റാൻഡിലെ ഒരു പോർട്ടർക്കുമാണ് നിസാര പരുക്കേറ്റത്. സ്‌റ്റാൻഡിൽ അങ്ങിങ്ങ് ബാഗുകൾ ചിതറിക്കിടക്കുകയായിരുന്നു. ഓരോ ബാഗും പൊലീസ് പരിശോധിച്ചു. സ്‌റ്റാൻഡിന്റെ കിഴക്കുവശത്തുണ്ടായിരുന്ന എസ്.ഐ: ഷാജു ഒറ്റപ്പെട്ട കറുത്ത കവർ കണ്ട് അടുത്തു ചെന്നു പരിശോധിച്ചു. സംശയം തോന്നിയ അദ്ദേഹം ബാഗിനു ചുറ്റും ഡിവൈഡർ വയ്‌ക്കാൻ ആവശ്യപ്പെട്ടു. പോർട്ടർമാർ ഡിവൈഡർ വച്ച് മാറിയപ്പോഴേക്കും വൻ ശബ്‌ദത്തോടെ പൊട്ടിത്തെറിയുണ്ടായി. ചുറ്റും പുക പരന്നു.
സ്‌റ്റാൻഡിൽ കാണപ്പെട്ട മറ്റു ബാഗുകളെക്കുറിച്ചായി പിന്നീട് ആശങ്ക. ഉടൻ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്‌ഥരടക്കമുള്ള സംഘം സ്‌ഥലത്തെത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധിച്ച് സ്‌ഫോടക വസ്‌തുക്കൾ ഇല്ലെന്ന് ഉറപ്പാക്കിയതോടെ മണിക്കൂറുകൾ നീണ്ട ഭീതിയ്‌ക്ക് അന്ത്യമായി. മൂന്നു മണിയോടെയാണ് ബസ് സ്‌റ്റാൻഡിൽ വാഹനങ്ങളെത്തിയത്.
∙ കേരളത്തിൽ എൻഐഎ ഏറ്റെടുത്ത ആദ്യ കേസ്
തിരി ഘടിപ്പിച്ച ഡിറ്റനേറ്റർ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. ബാറ്ററിയുടെയും മറ്റും ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ടൈമർ ഉപയോഗിച്ചായിരുന്നു കോഴിക്കോട്ടെ സ്‌ഫോടനങ്ങൾ എന്നായിരുന്നു പ്രാഥമിക നിഗമനം. കേരളത്തിൽ ആദ്യമായാണ് ഈ സങ്കേതമുപയോഗിച്ചുള്ള സ്‌ഫോടനങ്ങൾ. ക്ലോക്കിന്റെ ബാറ്ററിയും സംഭവസ്‌ഥലങ്ങളിൽ നിന്നു കിട്ടിയിരുന്നു. സ്‌റ്റീൽപാത്രത്തിലാക്കിയ ബോംബിന് ഫൈബർ കോട്ടിങ് ഉണ്ടായിരുന്നതായും പരിശോധനയിൽ തെളിഞ്ഞു.
പൊലീസിലും ക്രൈംബ്രാഞ്ചിലുമായി മൂന്നു സംഘങ്ങളാണ് കോഴിക്കോട് സ്‌ഫോടനം അന്വേഷിച്ചത്. ഇരുനൂറിലേറെപ്പേരെ ചോദ്യം ചെയ്‌തെങ്കിലും ആരെയും അറസ്‌റ്റ് ചെയ്യാനായില്ല. സ്‌ഫോടനം നടക്കുമ്പാൾ ഒരാൾ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് റോഡ് മുറിച്ചുകടന്ന് ബൈക്കിന്റെ പിന്നിലിരുന്നു പോയതായി ചിലർ പൊലീസിനു മൊഴിനൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ലോക്കൽ പൊലീസ് രണ്ടു രേഖാചിത്രങ്ങൾ പുറത്തുവിട്ടിരുന്നെങ്കിലും ആരെയും പിടികിട്ടിയില്ല. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് 160 പേരെ ചോദ്യംചെയ്‌തു. ഓഗസ്‌റ്റിൽ പിടിയിലായ അബ്‌ദുൽ ഹലീമിന്റെ വെളിപ്പെടുത്തലോടെയാണ് കേസിൽ പ്രതിപ്പട്ടിക തയാറായത്.
എറണാകുളം കലക്‌ടറേറ്റ് സ്‌ഫോടനക്കേസ് അന്വേഷിക്കുന്നതിനിടെ ഓഗസ്‌റ്റിൽ കണ്ണൂർ സ്വദേശി അബ്‌ദുൽ ഹലീം കൊച്ചി പൊലീസിന്റെ പിടിയിലായതാണു കേസിൽ വഴിത്തിരിവായത്. പിന്നീടു ഹലീമിനെ കോഴിക്കോട് സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്‌പി ഡി. രാജന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘത്തിനു വിട്ടുകൊടുത്തു. സ്‌ഫോടനത്തിൽ പങ്കുണ്ടെന്നു സമ്മതിച്ച ഹലീം മുഖ്യ സൂത്രധാരൻ തടിയന്റവിട നസീറാണെന്നും ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. തുടർന്നു നസീറിനെ കേസിൽ ഒന്നാം പ്രതിയാക്കി.
കണ്ണൂരിൽ മദ്രസ അധ്യാപകനായിരുന്ന പാനൂർ സ്വദേശി അസർ, കണ്ണൂർ തയ്യിൽ ‘സഫ്‌നാസി’ൽ ഷഫാസ്, കടമ്പൂർ കരിപ്പായി പുതിയപുരയിൽ അബ്‌ദുൽ ജലീൽ, യൂസഫ്, ഷമ്മി ഫിറോസ് എന്നിവരായിരുന്നു മറ്റു പ്രതികൾ. കോഴിക്കോടു ജില്ലാ ജയിലിലുണ്ടായിരുന്ന ഹലീമിനെ മൂന്നാം പ്രതിയുമാക്കി.
കോഴിക്കോട്ടെ ബസ് സ്‌റ്റാൻഡുകളിൽ ബോംബ് സ്‌ഥാപിച്ചതു തടിയന്റവിട നസീറാണെന്നാണു ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ. ബോംബ് നിർമിച്ചു നൽകിയത് അബ്‌ദുൽ ഹലീമാണെന്നും ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി.. ഇരുവരും സ്‌ഫോടനത്തിനു മാസങ്ങൾക്കു മുൻപു കണ്ണൂർ കടപ്പുറത്തു തോട്ട ഉപയോഗിച്ചു സ്‌ഫോടനം പരീക്ഷിച്ചതായും ഹലീം ക്രൈംബ്രാഞ്ചിനോടു വെളിപ്പെടുത്തിയിരുന്നു.
2009ൽ ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തു. ആദ്യമായാണ് എൻഐഎ കേരളത്തിലെ ഒരു കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. സ്‌ഫോടനത്തിനു പിന്നിൽ സംസ്‌ഥാനാന്തര ബന്ധം സംശയിക്കുന്നതിനാൽ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് അഭ്യർഥിച്ചു കേരളം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തു നൽകിയിരുന്നു.
2010ൽ കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ഇരട്ട ബോംബു സ്‌ഫോടന കേസിലെ മുഖ്യ പ്രതികൾക്കു കളമശേരിയിൽ ബസ് കത്തിച്ചതുമായും എറണാകുളം കലക്‌ടറേറ്റിലെ സ്‌ഫോടനവുമായും അടുത്തബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സിബിഐ കോടതിക്കു റിപ്പോർട്ട് നൽകി.
കണ്ണൂർ സ്വദേശികളായ തടിയന്റവിട നസീർ(33), മുഹമ്മദ് അസ്‌കർ(24), അബ്‌ദുൽ ഹാലിം(34), ഷഫാസ് (25), അബ്‌ദുൽ ജലീൽ(39), ഫായിസ്(27), ഷമ്മി ഫിറോസ്(27), യൂസഫ്(25) എന്നിവരെ ഒന്നു മുതൽ എട്ടുവരെ പ്രതികളാക്കിയാണ് എഫ്‌ഐആർ സമർപ്പിച്ചത്. രണ്ടാം മാറാട് കലാപത്തിലെ പ്രതികൾക്കു ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഭരണകൂടത്തോടും നീതിന്യായ വ്യവസ്‌ഥയോടുമുള്ള പ്രതിഷേധമറിയിക്കാൻ കേസിലെ ഒന്നാം പ്രതി കണ്ണൂർ നീർച്ചാൽ ബെയ്‌തുൽ ഹിലാലിൽ തടിയന്റവിട നസീറിന്റെ(34) നേതൃത്വത്തിൽ കോഴിക്കോട് ഇരട്ട സ്‌ഫോടനം നടത്തിയതെന്നു കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. നിസ്സഹായരായ പൊതുജനങ്ങളിൽ അനാവശ്യ ഭീതിയും പൊലീസിനു ക്ഷതവുമേൽപ്പിച്ച സ്‌ഫോടനം രാജ്യത്തിനെതിരായ പോരാട്ടമാണെന്ന് എൻഐഎ കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.
കേന്ദ്ര തീവ്രവാദ നിരോധന നിയമം, സ്‌ഫോടക വസ്‌തു നിരോധന നിയമം, ഗൂഢാലോചനക്കുറ്റം, ആയുധനിരോധന നിയമം തുടങ്ങിയ ഗൗരവമുള്ള വകുപ്പുകൾ ചുമത്തിയാണ് ഏഴു പ്രതികൾക്കെതിരെ എൻഐഎ പ്രത്യേക കോടതി ജഡ്‌ജി എസ്.വിജയകുമാർ മുൻപാകെ അന്വേഷണ ഉദ്യോഗസ്‌ഥനായ എസ്‌പി: ടി.കെ.രാജ്‌മോഹൻ കുറ്റപത്രം സമർപ്പിച്ചത്.
തലശേരി ചെറുപറമ്പത്ത് ഉരകള്ളിയിൽ വീട്ടിൽ മുഹമ്മദ് അസർ(24 സൗദി), കണ്ണൂർ തയ്യിൽ പൗണ്ട്വളപ്പിൽ ഷഫ്‌നാസിൽ ഷഫാസ്(25), മലപ്പുറം നെടുവ ചെട്ടിപ്പടി പുളിക്കലകത്തു ഷമ്മി ഫിറോസ്(27), കണ്ണൂർ തളിപ്പറമ്പ് കൊയ്യം പെരുന്തലേരി പുതിയപുരയിൽ കെ.പി. യൂസഫ്(25), മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി നാലകത്തു വീട്ടിൽ യൂസഫ്(27) എന്നിവരാണു കേസിലെ മറ്റുപ്രതികൾ. കശ്‌മീരിൽ ഇന്ത്യൻ സുരക്ഷാസേനയുമായുള്ള പോരാട്ടത്തിൽ മരിച്ച ആറാം പ്രതി താഴെച്ചൊവ്വ മുഴത്തടം അറഫാ നിവാസിൽ മുഹമ്മദ് ഫായിസ്(27), അന്വേഷണത്തിൽ വ്യക്‌തമായ തെളിവുകളുടെ അഭാവത്തിൽ അഞ്ചാം പ്രതി കണ്ണൂർ കോട്ടൂർ കരിപ്പായി പുതിയപുരയിൽ അബ്‌ദുൽ ജലീൽ(39) എന്നിവരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി.
∙ തെളിവുകളുടെ അഭാവം, അപ്പീലുകൾ തള്ളി
കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിൽ ഒന്നാം പ്രതി കണ്ണൂർ നീർച്ചാൽ ബെയ്‌തുൽ ഹിലാലിൽ തടിയന്റവിട നസീർ(35), നാലാം പ്രതി കണ്ണൂർ തയ്യിൽ പൗണ്ട് വളപ്പിൽ ഷഫ്‌നാസിൽ ഷഫാസ്(26) എന്നിവർ കുറ്റക്കാരാണെന്ന് 2011ൽ എൻഐഎ പ്രത്യേക കോടതി കണ്ടെത്തി.
കേന്ദ്ര തീവ്രവാദ നിരോധന നിയമം, സ്‌ഫോടക വസ്‌തു നിരോധന നിയമം, ഗൂഢാലോചന, ആയുധനിരോധന നിയമം, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണു ചുമത്തിയത്.
പ്രതിയായിരുന്ന ഷമ്മി ഫിറോസിനെ പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു. ഇതായിരുന്നു പ്രതികൾക്കെതിരെയുള്ള പ്രധാന തെളിവായി ചൂണ്ടിക്കാട്ടിയിരുന്നത്. സ്ഫോടനം സംബന്ധിച്ച കേസിൽ എൻഐഎ കോടതി മൂന്നു ജീവപര്യന്തം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയുമാണു നസീറിനു വിധിച്ചത്. ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണു ഷഫാസിനു വിധിച്ചത്.
വിധിക്കെതിരെ ഒന്നാം പ്രതി തടിയന്റവിട നസീറും നാലാം പ്രതി ഷഫാസും നൽകിയ അപ്പീലുകൾ ഹൈക്കോടതി അനുവദിക്കുകയായിരുന്നു. തുടർന്ന് തെളിവുകളുടെ അഭാവത്തിൽ ഇരുവരെയും ഹൈക്കോടതി വിട്ടയയ്ക്കുകയും ചെയ്തു. നേരത്തെ കേസിലെ മൂന്നും ഒൻപതും പ്രതികളെ വിട്ടയച്ചതിനെതിരെയുള്ള എൻഐഎയുടെ അപ്പീലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു.
English Summary: Setback for NIA, Kerala HC acquits duo convicted over 2006 Kozhikode twin blasts