എസ്. രാജേന്ദ്രനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത് സിപിഎം
Mail This Article
മൂന്നാർ∙ ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന എസ്.രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് സസ‌്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. രാജേന്ദ്രനെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ‌്പെൻഡ് ചെയ്യാനുള്ള സിപിഎം ജില്ലാ കമ്മിറ്റിയുടെ ശുപാർശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. പാർട്ടി മാറുന്നതിൽ തന്റെ കൂടെയുള്ളവരുടെ അഭിപ്രായം തേടുമെന്ന് എസ്. രാജേന്ദ്രൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്തെ എൽഡിഎഫ് സ്ഥാനാർഥി എ.രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം. പുറത്താക്കാനുള്ള സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും ചില പ്രാദേശിക നേതാക്കളുടെ താൽപര്യങ്ങൾക്കനുസരിച്ച് പാർട്ടി പ്രവർത്തിച്ചെന്നും രാജേന്ദ്രൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് യോഗങ്ങളിൽ സ്‌ഥാനാർഥി എ രാജയുടെ പേര് പറഞ്ഞില്ല. പറയണം എന്ന് നിർദേശിച്ചിട്ടും അനുസരിച്ചില്ല. പാർട്ടിയുടെ നിലപാടിന് എതിരായി പ്രവർത്തിച്ചു തുടങ്ങി രാജേന്ദ്രനെതിരായ വിമർശനങ്ങൾ ജില്ലാ സമ്മേളനത്തിലും ഉയർന്നിരുന്നു.
English Summary: CPM state secretariat approves recommendation to suspend S Rajendran