‘ഒറ്റ രൂപാന്തരം കൂടി സംഭവിച്ചാൽ അപകടം’; നിയോകോവിനെപ്പറ്റി പഠിക്കണം: ഡബ്ല്യുഎച്ച്ഒ
Mail This Article
ന്യൂഡൽഹി ∙ ചൈനീസ് ഗവേഷകർ കണ്ടെത്തിയ പുതിയതരം കൊറോണ വൈറസായ ‘നിയോകോവ്’ സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിലാണ് നിയോകോവ് കണ്ടെത്തിയിരിക്കുന്നത്. ഇതു മനുഷ്യർക്കു ഭീഷണിയാകുമോയെന്നു കൂടുതൽ പഠനങ്ങൾക്കുശേഷമേ വ്യക്തമാകൂവെന്നു ഡബ്ല്യുഎച്ച്ഒ വൃത്തങ്ങൾ അറിയിച്ചതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ടു ചെയ്തു.
‘മനുഷ്യരിലെ 75% പകർച്ചവ്യാധികളുടെയും ഉറവിടം വന്യമൃഗങ്ങളാണ്. കൊറോണ വൈറസുകൾ പലപ്പോഴും വവ്വാലുകൾ ഉൾപ്പെടെയുള്ള ജീവികളിലാണ് കാണപ്പെടുന്നത്. ഇത്തരം പുതുതായി രൂപപ്പെടുന്ന വൈറസുകളെ സംബന്ധിച്ച് നിരന്തരം വിലയിരുത്തുകയാണ്.’– ഡബ്ല്യുഎച്ച്ഒ പറഞ്ഞു. പുതിയതരം കൊറോണ വൈറസിനെക്കുറിച്ച് വിവരംതന്ന ചൈനീസ് ഗവേഷകർക്ക് നന്ദി രേഖപ്പെടുത്തുന്നതായും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
ചൈനീസ് ഗവേഷകരുടെ റിപ്പോർട്ടുപ്രകാരം, കോവിഡ്-19ന് കാരണമായ സാർസ് കോവ്–2 വൈറസിന് സമാനമായി മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞുകയറാൻ നിയോകോവിന് കഴിയും. ഒറ്റ രൂപാന്തരം കൂടി സംഭവിച്ചാൽ വൈറസ് മനുഷ്യർക്ക് അപകടകരമാകും. 2012ൽ സൗദി അറേബ്യയിൽ ഉൾപ്പെടെ റിപ്പോർട്ട് ചെയ്ത മെർസ് വൈറസുമായി സാമ്യമുള്ളതാണ് നിയോകോവ് എന്നാണു റിപ്പോർട്ട്.
English Summary: What WHO Said On NeoCov Coronavirus, Discovered By Chinese Scientists