ADVERTISEMENT

തിരുവനന്തപുരം ∙ മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റുമായ ഇ.സോമനാഥ്(58) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൂജപ്പുര പ്രകാശ് നഗറിലെ അളകനന്ദ വീട്ടിലെത്തിച്ച ഭൗതികശരീരം മൂന്നിന് പ്രസ് ക്ലബിൽ പൊതുദർശനത്തിനു വച്ച ശേഷം തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടത്തി. രാധ പി.പണിക്കരാണ് ഭാര്യ. മകള്‍: ദേവകി. മരുമകന്‍: മിഥുന്‍.

രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ കേരളം കണ്ട ഏറ്റവും മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു സോമനാഥ്. അതുല്യമായ ശൈലിയിൽ അദ്ദേഹം എഴുതിയ രാഷ്ട്രീയലേഖനങ്ങളും പംക്തികളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മുതിർന്ന  മാധ്യമപ്രവർത്തകരിൽ ഒരാളായിരിക്കുമ്പോഴും മറ്റുള്ളവരോടു നടത്തിയ ലാളിത്യമാർന്ന ഇടപെടലുകൾ വഴി ‘സോമേട്ടൻ’ എന്നാണ് മാധ്യമപ്രവർത്തകർക്കിടയിലും പൊതുസമൂഹത്തിലും ഇ.സോമനാഥ് പൊതുവേ വിളിക്കപ്പെട്ടത്.

‘ആഴ്ചക്കുറിപ്പുകൾ’ എന്ന പേരിൽ മലയാള മനോരമ  എഡിറ്റോറിയൽ പേജിൽ സോമനാഥ് ദീർഘകാലം  എഴുതിയ പ്രതിവാര രാഷ്ട്രീയ പംക്തിയിലെ  ലേഖനങ്ങൾ കേരളമാകെ ചർച്ച ചെയ്തവയാണ്. വിപുലമായ വായന ആ എഴുത്തിന് ഉൾക്കാമ്പു നൽകി. സോമനാഥിന്റെ ‘നടുത്തളം’ നിയമസഭാവലോകനങ്ങൾ സൂക്ഷ്മനിരീക്ഷണം കൊണ്ടും മൂർച്ചയേറിയ  ആക്ഷേപഹാസ്യശരങ്ങൾ കൊണ്ടും വേറിട്ടുനിന്നു. വിമർശനാത്മകമായി ആണെങ്കിൽ  പോലും അതിൽ പേരു പരാമർശിക്കപ്പെടാൻ ആഗ്രഹിക്കാത്ത നിയമസഭാംഗങ്ങൾ  കുറവായിരുന്നു. ഔദ്യോഗിക കാലയളവിനിടെ വെറും അഞ്ചു ദിവസം മാത്രമാണ് സോമനാഥ് നിയമസഭാ അവലോകനത്തിനായി സഭയിലെത്താതിരുന്നത്.

1248-ramesh-chennithala

നിയമസഭാ റിപ്പോർട്ടിങ്ങിൽ പതിറ്റാണ്ടുകൾ പിന്നിട്ട അപൂർവത കണക്കിലെടുത്ത് സാമാജികർക്കു മാത്രമായി അനുവദിച്ച നിയമസഭയിലെ മീഡിയാ റൂമിൽ പ്രത്യേക ചടങ്ങിലൂടെ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സോമനാഥിനെ ആദരിച്ചിരുന്നു. സ്പീക്കറും മന്ത്രിമാരും എംഎൽഎമാരും നേരിട്ടെത്തിയാണ് സോമനാഥിനെ ഇതിൽ ആദരിച്ചത്. സഭാ റിപ്പോർട്ടിങ്ങിനായി എത്തുന്ന യുവ മാധ്യമപ്രവർത്തകർക്കുപോലും മാർഗനിർദ്ദേശങ്ങൾ തേടാൻ വലുപ്പചെറുപ്പമില്ലാതെ ഇടപെടാനാകുന്ന വ്യക്തിത്വം കൂടിയായിരുന്നു സോമനാഥ്. 34 വർഷം മലയാള മനോരമയിൽ സേവനമനുഷ്ഠിച്ച ഇ.സോമനാഥ് ഇക്കാലയളവിൽ കോട്ടയം, ഇടുക്കി, കണ്ണൂർ, കൊല്ലം, ഡൽഹി, തിരുവനന്തപുരം യൂണിറ്റുകളിൽ പ്രവർത്തിച്ചു.

സോമനാഥിനെ നിയമസഭയിൽ ആദരിച്ചപ്പോൾ. ഫയൽ വിഡിയോ

തികഞ്ഞ പ്രകൃതിസ്നേഹി കൂടിയായ സോമനാഥ്  കടന്നുചെല്ലാത്ത കാടുകൾ കേരളത്തിൽ കുറവാണ്. നിരവധി വനപാലകരും കാടുപരിപാലിക്കുന്നവരും സോമനാഥിന്റെ സുഹൃത്ത്‌വലയത്തിൽ ഉൾപ്പെട്ടു. പ്രകൃതിസ്നേഹത്തിന്റെ നിറവുൾക്കൊണ്ട് ദിവസങ്ങളോളം കാടിനുള്ളിൽ  ചെലവഴിച്ച സോമനാഥിന് കേരളത്തിലെ ഒട്ടുമിക്ക വനമേഖലകളും നാട്ടുവഴികളെപ്പോലെ പരിചിതമായിരുന്നു. വനത്തിനുള്ളിൽ കഴിയുന്ന ആദിവാസികളെ പോലും പേരെടുത്തു പറയാനുള്ള  അടുപ്പവും അദ്ദേഹം സൂക്ഷിച്ചു.

1248-minister-k-rajan

മലപ്പുറം വള്ളിക്കുന്ന് അത്താണിക്കലാണു സ്വദേശം. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്കൂൾ പ്രധാന അധ്യാപകനും മാനേജരുമായിരുന്ന പരേതനായ  സി.എം.ഗോപാലൻ നായരുടെയും ഇതേ സ്കൂളിലെ അധ്യാപികയായിരുന്ന പരേതയായ ഇ.ദേവകിയമ്മയുടെയും മകൻ. സഹോദരങ്ങൾ: പ്രേമകുമാരി (റിട്ട. അധ്യാപിക, മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട് സർവകലാശാല ക്യാംപസ്), വേലായുധൻകുട്ടി (റിട്ട. അധ്യാപകൻ, സി.ബി ഹയർ സെക്കൻഡറി സ്കൂൾ, വള്ളിക്കുന്ന്), വിജയലക്ഷ്മി( റിട്ട.പ്രഫസർ, മട്ടന്നൂർ പഴശ്ശിരാജ കോളജ്), ജാനകി ദേവി  (റിട്ട. അധ്യാപിക, നേറ്റീവ് എയുപി സ്കൂൾ), ബാലസുബ്രഹ്മണ്യം. 

1248-riyas

∙ മുഖ്യമന്ത്രി അനുശോചിച്ചു

ഇ. സോമനാഥിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രണ്ടു പതിറ്റാണ്ടിലേറെ തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനായിരുന്ന സോമനാഥ് നിയമസഭാ റിപ്പോർട്ടിങ്ങിലൂടെയും പ്രതിവാര കോളത്തിലൂടെയും മികവുതെളിയിച്ച പ്രഗത്ഭ പത്രപ്രവർത്തകനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

journalists-with-somanath
നിയമസഭയിലെ ചടങ്ങിനു ശേഷം തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകർ ഇ.സോമനാഥിനൊപ്പം.

∙ നിയമസഭാ സ്പീക്കര്‍ അനുശോചിച്ചു

ഇ.സോമനാഥിന്റെ നിര്യാണത്തിൽ സ്പീക്കര്‍ എം.ബി.രാജേഷ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ശ്രദ്ധേയനായ പത്രപ്രവർത്തകൻ എന്ന നിലയിലും കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥി എന്ന നിലയിലുമാണ് അദ്ദേഹത്തെ കുറിച്ച് അറിയുന്നത്. വളരെ സവിശേഷമായ നിരീക്ഷണങ്ങൾ സോമനാഥിന്റെ റിപ്പോർട്ടുകളുടെ പ്രത്യേകതയായിരുന്നു. നിയമസഭാ അവലോകനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ദീർഘകാലം നിയമസഭാ നടപടികൾ റിപ്പോർട്ട് ചെയ്തിട്ടുള്ള പത്രപ്രവര്‍ത്തകനാണ് അദ്ദേഹം. രാഷ്ട്രീയനേതാക്കളുമായെല്ലാം സൗഹൃദമുണ്ടായിരുന്നെങ്കിലും അവരെ ഒരു പ്രത്യേക അകലത്തിൽ നിർത്തിയിരുന്ന ആളാണെന്ന് തോന്നിയിട്ടുണ്ട്. ഒരുപക്ഷേ തന്റെ റിപ്പോർട്ടുകളിൽ അത്തരം വ്യക്തിപരമായ ബന്ധങ്ങൾ സ്വാധീനം ചെലുത്തരുത് എന്ന നിഷ്കർഷ കൊണ്ടാകാം അത്. അത്തരം ബന്ധങ്ങൾ ഉപയോഗിക്കാനോ കൊട്ടിഘോഷിക്കാനോ അദ്ദേഹം തയാറായിരുന്നില്ല. എന്നാൽ നിയമസഭയെയും കേരള രാഷ്ട്രീയത്തെയും അടുത്തുനിന്ന് നോക്കിക്കാണുകയും ചെയ്തു. അദ്ദേഹത്തിന്റെ റിപ്പോർട്ടുകളുടെ മറ്റൊരു സവിശേഷത, സമൂഹത്തിന്റെ മുന്നോട്ടുള്ള ഗതിയെ സഹായിക്കും വിധം പോസിറ്റീവ് സ്വഭാവമുള്ളതായിരുന്നു അവ എന്നതാണെന്നും സ്പീക്കർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

English Summary: Noted Kerala Journalist E Somanath passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com