പെൺകുട്ടികളെ ചിൽഡ്രൻസ് ഹോമിൽ തിരിച്ചെത്തിച്ചു; മകളെ വേണമെന്ന് അമ്മ
Mail This Article
കോഴിക്കോട് ∙ ഗവ.ചിൽഡ്രൻസ് ഹോമിൽനിന്ന് രക്ഷപ്പെട്ട 6 പെണ്‍കുട്ടികളെയും തിരിച്ചെത്തിച്ചു. ഇതിനിടെ, മകളെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു പെണ്‍കുട്ടിയുടെ അമ്മ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കി. 26നു വൈകിട്ട് ഒളിച്ചോടിയ പെൺകുട്ടികളെ കർണാടകയിൽനിന്നും മലപ്പുറത്തുനിന്നുമാണ് പിടികൂടിയത്.
പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു പിടിയിലായ പ്രതി രക്ഷപെട്ട സംഭവത്തിൽ ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. പ്രതികളുടെ ചുമതല ഉണ്ടായിരുന്ന രണ്ട് പൊലീസുകാർക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.
പെൺകുട്ടികൾ ബെംഗളൂരുവിലേക്കു പോയ ട്രെയിനിൽ, പിടിയിലായ ടോം തോമസ്, ഫെബിൻ റാഫി എന്നിവർ ഉണ്ടായിരുന്നു. ഗോവയിലേക്കു പോകുകയാണെന്നും ബാഗ് നഷ്ടപ്പെട്ടെന്നും പെൺകുട്ടികൾ പറഞ്ഞപ്പോൾ ഇവർ സഹായം വാഗ്ദാനം ചെയ്തു. പെൺകുട്ടികളെ ബസിൽ മഡിവാളയിലേക്കു കയറ്റിവിട്ട ശേഷം ഇരുവരും ബൈക്കിൽ പിന്തുടർന്നു. മഡിവാളയിൽ ഒരു ഫ്ലാറ്റിൽ എത്തിച്ചു.
പെൺകുട്ടികളിൽ ഒരാളെ ടോം തോമസും ഫെബിനും ചേർന്നു പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ മറ്റു കുട്ടികൾ തടഞ്ഞു. തുടർന്നു നാട്ടുകാർ പിടിച്ചുവച്ച പെൺകുട്ടിയെയും ടോം തോമസ്, ഫെബിൻ റാഫി എന്നിവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫെബിൻ റാഫി സ്റ്റേഷനിൽനിന്നു ചാടിപ്പോയെങ്കിലും മണിക്കൂറുകൾക്കകം പിടികൂടി.
English Summary: All missing girls from Kozhikode childrens home returned