ADVERTISEMENT

കൊച്ചി ∙ കോവിഡാനന്തര കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സംസ്ഥാനങ്ങൾക്കു കേന്ദ്രം ഇനിയും കൂടുതൽ സഹായം നൽകേണ്ടതാണെന്ന് പ്രഫ.സച്ചിൻ ചതുർവേദി. മലയാള മനോരമയുടെ വാർഷിക ബജറ്റ് പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബജറ്റിൽ പ്രഖ്യാപിച്ച ഒരു ലക്ഷം കോടി രൂപയുടെ പലിശരഹിത വായ്പാസഹായം മാത്രം പരിഹാരമാവുന്നില്ല. മിക്ക സംസ്ഥാനങ്ങളിലും സാമ്പത്തികപ്രശ്നം രൂക്ഷമാണ്. ലക്ഷക്കണക്കിനു കോടി ഋണബാധ്യയുടെ വലിയൊരു മലമുകളിലാണു മിക്ക സംസ്ഥാനങ്ങളും നിൽക്കുന്നത്. വികസന പദ്ധതികൾ നടപ്പാക്കാനുള്ള ശേഷിയോ മൂലധനച്ചെലവിനുള്ള പണമോ സംസ്ഥാനങ്ങൾക്കില്ല.

അതു വികസനത്തെ കാര്യമായി ബാധിക്കുമെന്ന് ചതുർവേദി ചൂണ്ടിക്കാട്ടി. അതിനാൽ സംസ്ഥാനങ്ങൾക്കു കൂടുതൽ കേന്ദ്ര പിന്തുണ നൽകേണ്ടതാണ്. അതിനായി കേന്ദ്രവും സംസ്ഥാനങ്ങളുമായും വിവിധ ധനകാര്യ ഏജൻസികളുമായും ചർച്ച സംഘടിപ്പിക്കേണ്ടതുണ്ട്.

ചെറുകിട മേഖലയ്ക്കുള്ള സഹായവും അതുപോലെ അപര്യാപ്തമാണ്. രണ്ടു ലക്ഷം കോടി രൂപ കൂടി അധിക വായ്പ നൽകിയിട്ടുണ്ടെന്നു മാത്രം. ഇന്ത്യയിൽ തൊഴിൽ നൽകുന്ന വലിയ മേഖലയാണ് സൂക്ഷ്മ വ്യവസായങ്ങൾ. ബജറ്റിനു പുറത്തും ഈ മേഖലയ്ക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് ഇനിയും ആലോചിക്കേണ്ടതാണ്.

എന്നാൽ സ്റ്റാർട്ടപ് രംഗത്തിനുള്ള സീഡ് ഫണ്ട് ധനസഹായത്തിൽ 4% വർധന ബജറ്റിൽ വരുത്തിയിട്ടുണ്ട്. ഇന്ത്യയിലാകെ 61,400 സ്റ്റാർട്ടപ് കമ്പനികളും അവയിലായി 27,700 കോടി ഡോളറിന്റെ നിക്ഷേപവുമുണ്ട്. മാത്രമല്ല, വൻ നഗരങ്ങളിലല്ല ചെറിയ പട്ടണങ്ങളിലാണ് ഇവയിൽ ഭൂരിപക്ഷവും. ആകെ സ്റ്റാർട്ടപ്പുകളുടെ 53% ചെറു പട്ടണങ്ങളിലാണ്.

വൻനഗരങ്ങളുമായുള്ള അസമത്വം ഇല്ലാതാക്കാൻ സ്റ്റാർട്ടപ്പുകൾക്ക് തുടർന്നും സഹായം നൽകണമെന്ന് പ്രഫ.ചതുർവേദി ആവശ്യപ്പെട്ടു. വിലക്കയറ്റം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഉടനെ നടപടി സ്വീകരിക്കുമെന്നും ബാങ്കിന്റെ ബോർഡ് അംഗം കൂടിയായ ചതുർവേദി പറഞ്ഞു. വിലക്കയറ്റ നിരക്ക് 6 ശതമാനത്തിലെത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: Prof.Sachin Chaturvedi, Manorama Budget Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com