ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച മാനസികാസ്വാസ്ഥ്യമുള്ള ആളിനെ ആദ്യം തടയുകയും പിന്നീട് ജനക്കൂട്ടത്തിന്റെ മർദനത്തിൽനിന്നു രക്ഷിക്കുകയും ചെയ്ത എസ്ഐ കിരൺ ശ്യാം സേനയിലെത്തിയത് ഏറെ ബുദ്ധിമുട്ടുകൾ മറികടന്ന്. കാട്ടാക്കട പൂവച്ചൽ സ്കൂളിൽ സർക്കാരിന്റെ നൂറുദിന പരിപാടികളുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് ‘ഇരട്ട റോളിൽ’ കിരൺ ശ്യാം തിളങ്ങിയത്. മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ പ്രതിഷേധിച്ച ആളിനു നേരേ സ്കൂള്‍ അങ്കണത്തിലുണ്ടായിരുന്നവർ പാഞ്ഞടുത്തതോടെ കിരൺ ശ്യാം അയാളുടെ ദേഹത്തു വീണു കിടന്നാണ് മർദനത്തിൽനിന്നു രക്ഷിച്ചത്. മനോരമ പത്രത്തിൽ വന്ന ചിത്രം വൈറലായതോടെ അഭിനന്ദന പ്രവാഹമാണ് നെയ്യാർഡാം ദൈവപ്പുര സ്വദേശിയായ കിരണിന്.

ഡിഗ്രി വിദ്യാർഥിയായിരുന്നപ്പോൾ കുറേനാൾ കിരണിന്റെ പഠനം നിലച്ചു. പിന്നീട്, പഠനം പൂർത്തിയാക്കിയശേഷം കൂലിപ്പണിക്കുപോയി. ടൈൽ, പ്ലമിങ് പണികളാണ് ചെയ്തിരുന്നത്. കല്യാണത്തിനു ശേഷമാണ് പിഎസ്‌സി ജോലിക്കായി പഠനം തുടങ്ങിയത്. പുസ്തകം വാങ്ങാനുള്ള പണമുണ്ടെങ്കിൽ പഠിച്ച് പിഎസ്‍സി ജോലി നേടാമെന്ന് കിരൺ പറയുന്നു. പഠിക്കാനുള്ള മനസ്സുണ്ടായാൽ മതി. പിഎസ്‌സി പരീക്ഷ എഴുതാനുള്ള പ്രായപരിധി അവസാനിക്കുന്ന ഘട്ടത്തിലാണ് കിരണിനു ജോലി ലഭിച്ചത്.  2019 ൽ സർവീസിൽ കയറി. കൈക്കൂലി വാങ്ങില്ല, സ്ത്രീകളോട് മോശമായി പെരുമാറില്ല– എത്ര പ്രയാസമുണ്ടായാലും ഈ നിലപാട് പിന്തുടരുമെന്ന് കിരൺ പറയുന്നു.

മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന സ്റ്റേജിനു മുന്നിലായിരുന്നു കിരണും 6 പൊലീസുകാരും. നന്നായി വസ്ത്രം ധരിച്ച ഒരാൾ സ്റ്റേജിനടുത്തേക്കെത്തിയപ്പോൾ ആദ്യം സംശയം തോന്നിയില്ല. പക്ഷേ വേദിയിലേക്കു കയറണമെന്ന് ആവശ്യപ്പെട്ട് ഒച്ചവച്ചപ്പോൾ ബലംപ്രയോഗിച്ചു മാറ്റി. മുഖ്യമന്ത്രിയുടെ പരിപാടിയിൽ പ്രശ്നം ഉണ്ടായെന്നു കരുതി ജനം ക്ഷുഭിതരായി. ‘ബഹളം ഉണ്ടാക്കിയ ആളിനു തടിയുള്ളതിനാൽ അവിടെനിന്നു പെട്ടെന്നു മാറ്റാൻ കഴിഞ്ഞില്ല. ജനക്കൂട്ടം പെട്ടെന്ന് അക്രമാസക്തമായപ്പോൾ അദ്ദേഹത്തെ സംരക്ഷിക്കാനാണ് മുകളിലേക്കു കിടന്നത്. ഡ്യൂട്ടിയാണ് ചെയ്തത്, അതു ചെയ്യേണ്ടത് കടമയാണ്. അപ്പോൾ സ്വന്തം ശരീരമല്ല നോക്കേണ്ടത്. ആരായാലും അങ്ങനെ തന്നെ ചെയ്യണം. രക്ഷിച്ചയാളിനെ ആദ്യമായാണ് കാണുന്നത്. അദ്ദേഹത്തെ പിന്നീടു കാട്ടാക്കട സ്റ്റേഷനിലേക്കു മാറ്റിയതിനാൽ കാണാൻ കഴിഞ്ഞില്ല.’ – കിരൺ ശ്യാം പറയുന്നു. 

ഇത്തരമൊരു സാഹചര്യത്തിൽ, ഒരു കുറ്റവാളിയാണെങ്കിൽ പോലും ഇതേ രീതിയിൽ സംരക്ഷിക്കണമെന്നാണ് കിരണിന്റെ നിലപാട്. പൊലീസായാലും മറ്റാരായാലും ഇങ്ങനെ തന്നെ ചെയ്യണം. ജനങ്ങളെ സംരക്ഷിക്കണമെന്ന തോന്നലുണ്ടായാൽ മാത്രമേ പൊലീസെന്ന രീതിയിൽ സംരക്ഷകനാകാൻ കഴിയൂ. എല്ലാ പൊലീസുകാർക്കും ഇത് പ്രചോദനമാകട്ടെയെന്നും അങ്ങനെ പൊലീസ് സേനയുടെ യശസ്സ് ഉയരട്ടെയെന്നും കിരൺ ശ്യാം പറയുന്നു.

English Summary: SI Kiran Shyam talking about his police life

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com