ADVERTISEMENT

തിരുവനന്തപുരം ∙ മുൻ മിസ് കേരള അൻസി കബീറിന്റെ മരണത്തെ സംബന്ധിച്ച പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അഭിഭാഷകനുമായി ആലോചിച്ചശേഷം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നകാര്യം തീരുമാനിക്കുമെന്നും കുടുംബം. അൻസി കബീറും (25) കൂട്ടുകാരിയും മിസ് കേരള റണ്ണറപ്പുമായിരുന്ന അഞ്ജന (24), സുഹൃത്ത് കെ.എ.മുഹമ്മദ് ആഷിക് (25) എന്നിവർ കഴിഞ്ഞ വർഷം നവംബർ ഒന്നിന് അർധരാത്രി കൊച്ചിയിലെ ബൈപാസിൽ മരിച്ച അപകടം ആസൂത്രിതമാണെന്നു കരുതുന്നതായി അൻസിയുടെ കുടുംബം പറയുന്നു.

കാർ ഓടിച്ചിരുന്ന റഹ്മാൻ മാത്രമാണ് രക്ഷപ്പെട്ടത്. ഫോർട്ടുകൊച്ചിയിലെ ഹോട്ടലിൽ പാർട്ടിയിൽ പങ്കെടുത്തു വരുമ്പോഴായിരുന്നു അപകടം. ഹോട്ടൽ ഉടമ റോയി വയലാറ്റിനെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് കുടുംബത്തിന്റെ പ്രതികരണം. കഴിഞ്ഞ ഒക്ടോബറിൽ ഹോട്ടലുടമ ലൈംഗികമായി ഉപദ്രവിച്ചെന്നു കാട്ടി കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് പരാതി നല്‍കിയത്.

സാധാരണ വാഹന അപകടമാണെന്നാണ് ആദ്യം കരുതിയിരുന്നതെന്നും ഹോട്ടലുടമയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ഉയരുന്ന ആരോപണങ്ങൾ കേൾക്കുമ്പോൾ ആസൂത്രിതമെന്നേ കരുതാനാകൂ എന്നും അൻസിയുടെ കുടുംബം പറയുന്നു. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഡ്രൈവറും ആദ്യം അപകട സ്ഥലത്തെത്തിയവരുമെല്ലാം അപരിചതരാണ്. ഹോട്ടലുടമയെ പിന്തുണയ്ക്കുന്ന രീതിയിലാണ് ഡ്രൈവർ സംസാരിക്കുന്നത്.

വാഹനത്തിനുള്ളിൽ പിടിവലി നടന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണം. ഹോട്ടൽ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് കായലിൽ കളഞ്ഞത് സംശയത്തിനിടയാക്കി. ഹാർഡ് ഡിസ്ക് ഹോട്ടൽ ഉടമയുടെ കയ്യിൽതന്നെ ഉണ്ടെന്നു സംശയിക്കുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഉടനെ ഹോട്ടലുടമയ്ക്കു ജാമ്യം ലഭിച്ചു. പിടിപാടുള്ള ആളായതിനാൽ കുടുംബത്തിനു കാര്യങ്ങൾ ചെയ്യാൻ പരിമിതിയുണ്ട്.

തുടക്കത്തിൽതന്നെ പൊലീസ് ഹോട്ടൽ ഉടമയെ നല്ല രീതിയിൽ ചോദ്യം ചെയ്തിരുന്നെങ്കിൽ  കാര്യങ്ങൾ പുറത്തു വരുമായിരുന്നു. പ്രഹസനംപോലെ ചോദ്യം ചെയ്തതിനാലാണ് കേസ് ഒതുങ്ങി പോയത്. ആ ഘട്ടത്തിലാണ് ഹോട്ടലുടമയുടെ ടീമിലുള്ള സ്ത്രീ പെൺകുട്ടികളെ വലയിലാക്കാൻ പരസ്യം കൊടുത്തത്. അൻസി പോയി, ഇനിയാർക്കും ഇങ്ങനെ ഒരവസ്ഥ വരരുത്. ഇതുപോലെ ഒരുപാട് ഗ്യാങ് ഉള്ളതായാണ് മനസ്സിലാക്കുന്നത്. 

രണ്ട് മോഡലുകൾ മരിച്ചിട്ടും അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്നും കുടുംബം പറയുന്നു. അന്വേഷണത്തിന്റെ അന്തിമഘട്ടമാണെന്നാണ് രണ്ടാഴ്ച മുൻപ് പൊലീസ് പറഞ്ഞത്. ചില പെൺകുട്ടികളുടെ ഇപ്പോഴുണ്ടായ വെളിപ്പെടുത്തലുകളെ സംബന്ധിച്ചൊന്നും പൊലീസ് അറിയിച്ചിട്ടില്ല. ഹോട്ടലുടമയുടെ നേതൃത്വത്തിൽ ഗ്യാങ് ആയി പ്രവർത്തിച്ച് പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള പരിപാടികൾ നടത്തുന്നതിനു തെളിവുകളുണ്ട്. ഇപ്പോൾ ആരോപണങ്ങളിൽ ഉയർന്നു കേൾക്കുന്ന കോഴിക്കോട് സ്വദേശി അഞ്ജലി റീമ ദേവിനെക്കുറിച്ച് മുൻപ് കേട്ടിട്ടില്ലെന്നും കുടുംബം പറയുന്നു.

English Summary: Not happy with Police Investigation, say parents of Ancy Kabeer 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com