മാനനഷ്ട കേസ്: ‘വിഎസിന്റെ അപ്പീൽ അനുവദിക്കാൻ 15 ലക്ഷം കെട്ടിവയ്ക്കണം’
Mail This Article
തിരുവനന്തപുരം ∙ സോളർ കേസിൽ അടിസ്ഥാനരഹിതമായ അഴിമതി ആരോപണം ഉയർത്തിയെന്നു കുറ്റപ്പെടുത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ അപകീർത്തിക്കേസിൽ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതിയുടെ ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. വിഎസിന്റെ അപ്പീൽ അനുവദിക്കാൻ 14,89,750 രൂപ കെട്ടിവയ്ക്കണം. തുക കെട്ടിവച്ചില്ലെങ്കിൽ തത്തുല്യ ജാമ്യം നൽകണമെന്നും കോടതി നിർദേശിച്ചു.
ജനുവരി 22നാണ് സബ് കോടതി ഉത്തരവിട്ടത്. അന്യായം നൽകിയ ദിവസം മുതൽ 6% പലിശയും കോടതിച്ചെലവും നൽകണമെന്നായിരുന്നു പ്രിൻസിപ്പൽ സബ് ജഡ്ജി ഷിബു ദാനിയേൽ വിധിച്ചത്. ഈ ഉത്തരവിനാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി പി.വി.ബാലകൃഷ്‌ണൻ ഉപാധികളോടെ സ്റ്റേ അനുവദിച്ചത്. നഷ്‌ടപരിഹാരം നൽകണമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വിഎസ് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. അഡ്വ. സന്തോഷ് ആണ് ഉമ്മന്‍ചാണ്ടിക്കു വേണ്ടി ഹാജരായത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2013 ജൂലൈ ആറിനു ചാനൽ അഭിമുഖത്തിലാണ് അന്നു പ്രതിപക്ഷ നേതാവായിരുന്ന വിഎസ് ആരോപണങ്ങൾ ഉന്നയിച്ചത്. സരിത നായരുടെ മറവിൽ ഉമ്മൻ ചാണ്ടി സോളർ കമ്പനി രൂപീകരിച്ചെന്നും മൂന്നരക്കോടി ജനങ്ങളെ പറ്റിച്ചെന്നും വിഎസ് ആരോപിച്ചിരുന്നു. ഇതിനെതിരെ ഉമ്മൻ ചാണ്ടി അയച്ച വക്കീൽ നോട്ടിസിനു വിഎസ് മറുപടി നൽകിയില്ല. തുടർന്നാണ് ഉമ്മൻ ചാണ്ടി കേസ് നൽകിയത്.
English Summary: Thiruvananthapuram District Court stays Solar Case Compensation verdict