അമ്പലമുക്ക് കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെത്തി
Mail This Article
തിരുവനന്തപുരം∙ അമ്പലമുക്ക് കൊലപാതകത്തിൽ പ്രതി രാജേന്ദ്രൻ കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി. പേരൂർക്കടയിൽ നടത്തിയ തെളിവെടുപ്പിലാണ് ഇയാൾ താമസിച്ച മുറിയിൽനിന്ന് കത്തി കണ്ടെത്തിയത്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മോഷണത്തിനിടെയാണ് അലങ്കാരച്ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീതയെ ഇയാൾ കൊലപ്പെടുത്തിയത്.
കൊലപാതകത്തിനു മുൻപ് പ്രതി രാജേന്ദ്രൻ ജോലിചെയ്തിരുന്നത് പേരൂർക്കട പൊലീസ് സ്റ്റേഷനു സമീപത്തെ ഹോട്ടലിലായിരുന്നു. ഹോട്ടലിനോട് ചേർന്ന് ഇയാൾ താമസിച്ചിരുന്ന മുറിയിൽ ഒന്നരമണിക്കൂർ നീണ്ട തെളിവെടുപ്പിനൊടുവിലാണ് കത്തി കണ്ടെത്തിയത്. മുറിയിലെ വാട്ടർ ലൈൻ പൈപ്പിന് അടിയിലാണ് കൊല നടത്താൻ ഉപയോഗിച്ച കത്തി ഒളിപ്പിച്ചിരുന്നത്.
കൊലപാതകത്തിനു ശേഷം തമിഴ്നാട്ടിലേക്കു കടക്കുന്നതിനു മുൻപ് തന്റെ വസ്ത്രങ്ങൾ അടക്കം മുറിയിൽ ഉപേക്ഷിച്ചിരുന്നുവെന്ന് പ്രതി രാജേന്ദ്രൻ ചോദ്യം ചെയ്യലിനിടെ പറഞ്ഞിരുന്നു. നേരത്തെ തിരുവനന്തപുരം നഗരത്തിലെ പല പ്രദേശങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നെങ്കിലും കേസിലെ നിർണായക തെളിവായ കത്തി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം മുട്ടടയിൽ നടത്തിയ തെളിവെടുപ്പിൽ പ്രതി കൃത്യം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രം കണ്ടെത്തിയിരുന്നു.
മോഷണം നടത്താനായി സ്ഥലങ്ങൾ നിരീക്ഷിക്കുന്നതിനിടയിലാണ് ചെടികൾ വിൽക്കുന്ന അമ്പലമുക്ക്–കുറവൻകോണം റോഡിലെ കട രാജേന്ദ്രന്റെ ശ്രദ്ധയിൽപ്പെടുന്നത്. മോഷണ ശ്രമത്തിനിടെ വിനീത ചെറുത്തു നിന്നതോടെ കുത്തിക്കൊല്ലുകയായിരുന്നു. വിനീതയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു. കുത്തികൊലപ്പെടുത്തിയശേഷം ടാർപ്പോളിൻ കൊണ്ടു മൂടിയിട്ട നിലയിലായിരുന്നു മൃതദേഹം. സംഭവം നടക്കുമ്പോൾ വിനീത മാത്രമേ കടയിൽ ജോലിയിൽ ഉണ്ടായിരുന്നുള്ളൂ.
English Summary: Ambalamukku murder case updates