മഹാനടി ഇനി ഓർമകളുടെ അമരത്ത്; കെപിഎസി ലളിതയ്ക്ക് കണ്ണീരോടെ വിട
Mail This Article
തൃശൂർ ∙ കലാജീവിതം കേരളത്തിനു സമര്‍പ്പിച്ച പ്രതിഭാധനയായ അഭിനേത്രി കെപിഎസി ലളിത ഇനി നിറവാർന്ന ഓർമ. തൃശൂർ എങ്കക്കാട് ദേശത്തെ ‘ഓര്‍മ’ എന്ന വീടിനോടു ചേർന്നാണു ചിതയൊരുക്കിയത്. കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ് ഓഡിറ്റോറിയത്തിലെയും ലായം കൂത്തമ്പലത്തിലേയും പൊതുദര്‍ശനത്തിന് ശേഷം 11.30ഓടെയാണ് ലളിതയുടെ മൃതദേഹം കൊച്ചിയില്‍നിന്ന് വടക്കാഞ്ചേരിയിലേക്കു കൊണ്ടുവന്നത്.
സിനിമയിലെ സഹപ്രവര്‍ത്തകര്‍ ഓരോരുത്തരായി പുലര്‍ച്ചെതന്നെ വീട്ടിലേക്കെത്തി. ക്യാമറയ്ക്കു പിന്നിലും മുന്നിലും ലളിതയെ അറിഞ്ഞവര്‍ അവസാനമായി നിറകണ്ണുകളോടെ കണ്ടു. അഭ്രപാളിയില്‍ അമ്മയായും ഭാര്യയായുമെല്ലാം ഒപ്പമഭിനയിച്ച ലളിതയുടെ ഓര്‍മകളുമായി മമ്മൂട്ടി പുലര്‍ച്ചെ വീട്ടിലെത്തിയിരുന്നു. അല്‍പനേരം അടുത്തിരുന്നാണ് മടങ്ങിയത്. അഞ്ചു പതിറ്റാണ്ടിലെ അഭിനയജീവിതത്തില്‍ അറിഞ്ഞ പലരും പിന്നാലെയെത്തി. എട്ടു മണിയോടെ ഭൗതിക ദേഹം ലായം ഓഡിറ്റോറിയത്തിലേക്ക്. കൂടുതൽ ചിത്രങ്ങൾ കാണാം
കെപിഎസി ലളിതയെ സ്നേഹിച്ചവര്‍ വരിവരിയായി വന്നു കണ്ടു. വീട്ടിലെത്താന്‍ സാധിക്കാത്ത സിനിമാ പ്രവര്‍ത്തകരും ഓഡിറ്റോറിയത്തിലെത്തി. അമ്മ മല്ലികയ്ക്കൊപ്പമാണ് പൃഥ്വിരാജ് വന്നത്. ജയസൂര്യയും മനോജ് കെ.ജയനുമെല്ലാം പിന്നാലെ വന്നു. രാഷ്ട്രീയ മേഖലയിലുള്ളവരും ജനപ്രതിനിധികളുമെല്ലാം ഓഡിറ്റോറിയത്തിലെത്തി. പതിനൊന്നു മണിയോടെ മന്ത്രി സജി ചെറിയാന്‍ അന്തിമോപചാരമര്‍പിച്ചു.
പിന്നാലെ ഭൗതികശരീരം പ്രത്യേകം അലങ്കരിച്ച വാഹനത്തിലേക്കു കയറ്റി. തൃശൂരിലേക്കുള്ള യാത്ര തുടങ്ങി. സംഗീത നാടക അക്കാദമിയില്‍ അല്‍പനേരം പൊതുദര്‍ശനം. ലളിത മരുമകളായി കയറിച്ചെന്ന വടക്കാഞ്ചേരി എങ്കക്കാട്ടെ വീട്ടിലേക്ക് അവസാന യാത്ര.
നടന്മാരായ മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദിലീപ്, കാവ്യ മാധവൻ, മഞ്ജു പിള്ള, ടിനി ടോം, ബാബുരാജ്, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവർ ഇന്നലെത്തന്നെ ഫ്ലാറ്റിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. അഞ്ചുപതിറ്റാണ്ടായി അഭിനയ രംഗത്ത് സജീവമായിരുന്ന ലളിത ഇന്നലെ രാത്രി 10.20നാണ് അന്തരിച്ചത്. തൃപ്പുണിത്തുറ പേട്ട പാലത്തിനു സമീപം സ്കൈലൈൻ അപ്പാർട്മെന്റ്സിൽ, മകനും സംവിധായകനുമായ സിദ്ധാർഥിന്റെ ഫ്ലാറ്റിലായിരുന്നു അന്ത്യം. ഏറെ നാളായി കരൾ രോഗത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു.
English Summary : Kerala bids adieu to actress KPAC Lalitha