കൗൺസിൽ തിരഞ്ഞെടുപ്പ്: ആർജെഡി-കോൺഗ്രസ് ബന്ധം വഷളാകുന്നു
Mail This Article
പട്ന∙ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ആർജെഡി-കോൺഗ്രസ് ബന്ധം കൂടുതൽ വഷളാകുന്നു. ആർജെഡി ടിക്കറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഇടഞ്ഞു നിൽക്കുന്ന വിമതരെ സ്ഥാനാർഥികളാക്കാനുള്ള കോൺഗ്രസ് നീക്കമാണു കാരണം. തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന 24 സീറ്റിലും തനിച്ചു മത്സരിക്കാനുള്ള ആർജെഡി തീരുമാനത്തിൽ പ്രതിഷേധിച്ചു എല്ലാ സീറ്റിലും മത്സരിക്കുമെന്നു കോൺഗ്രസും പ്രഖ്യാപിച്ചിരുന്നു.
ആർജെഡിക്കു സ്വാധീനമുള്ള മേഖലകളിൽ കോൺഗ്രസിനു സ്ഥാനാർഥിയെ കണ്ടെത്താൻ പ്രയാസമായതിനാൽ ആർജെഡി വിമതരെ ഒപ്പം കൂട്ടാനാണു പദ്ധതി. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മദൻ മോഹൻ ഝാ ആർജെഡി വിമതരുമായി ചർച്ച നടത്തുന്നുണ്ട്.
സിപിഐ യുവനേതാവ് കനയ്യ കുമാറിനെ കോൺഗ്രസിൽ ചേർത്തതിനു ശേഷമാണു ആർജെഡി–കോൺഗ്രസ് ബന്ധം വഷളായത്. ബിഹാറിൽ സ്വാധീനം വളർത്താനുള്ള കോൺഗ്രസ് ശ്രമങ്ങളെ ആർജെഡി സംശയദൃഷ്ടിയോടെയാണു കാണുന്നത്.
ജന അധികാർ പാർട്ടി നേതാവ് പപ്പു യാദവിനെ കോൺഗ്രസിലെടുക്കാനുള്ള നീക്കത്തിലും ആർജെഡിക്കു ആശങ്കയുണ്ട്. പപ്പു യാദവിനു നൽകേണ്ട പദവിയെ ചൊല്ലിയുള്ള തർക്കം തീർന്നാലുടൻ ജന അധികാർ പാർട്ടി കോൺഗ്രസിൽ ലയിക്കും. ആർജെഡിയുടെ യാദവ–മുസ്‌ലിം വോട്ടുബാങ്ക് ലക്ഷ്യമിടുന്ന തരത്തിലാണു സമീപകാലത്തു കോൺഗ്രസിന്റെ നീക്കങ്ങൾ.
English Summary: Bihar: Congress eyes RJD rebels for MLC elections