വനിതകളോടുള്ള സിപിഎം സമീപനത്തിലെ പൊള്ളത്തരം വ്യക്തമായി: കെ.സുധാകരൻ
Mail This Article
തിരുവനന്തപുരം∙ വനിതാ സഖാക്കളോടു പുരുഷ സഖാക്കളുടെ സമീപനം മോശമാണെന്നു സിപിഎം സംസ്ഥാന സമ്മേളനത്തിൽ രൂക്ഷമായ വിമർശനം ഉയരുമ്പോഴാണ് സ്ത്രീപീഡന ആരോപണത്തിൽ അച്ചടക്ക നടപടി നേരിട്ടവരെ ഉൾപ്പെടുത്തി പുതിയ സംസ്ഥാന സമിതി രൂപീകരിച്ചതെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. വനിതകളോടുള്ള സിപിഎമ്മിന്റെ സമീപനത്തിലും നയത്തിലുമുള്ള പൊള്ളത്തരമാണ് ഇതിൽ നിന്നു വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി ആർ.ബിന്ദു ഉൾപ്പെടെയുള്ള വനിതാ നേതാക്കളാണ് സിപിഎമ്മിൽ സ്ത്രീകൾക്കു നീതി കിട്ടുന്നില്ലെന്ന ആക്ഷേപം സമ്മേളനത്തിൽ ഉന്നയിച്ചത്. ഇതൊന്നും പാർട്ടി നേതൃത്വം മുഖവിലയ്ക്കെടുത്തില്ലെന്നു തെളിയിക്കുന്നതാണു പുതിയ കമ്മിറ്റി രൂപീകരണം. പാർട്ടിയുടെ സ്ത്രീവിരുദ്ധ സമീപനമാണ് സർക്കാരിന്റെ പ്രവർത്തനത്തിലും പ്രതിഫലിക്കുന്നത്. വാളയാറും വടകരയും ഉൾപ്പെടെ ഒട്ടേറെ പീഡനക്കേസുകളിലെ സിപിഎം പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണു ചെയ്തത്.
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മുഹമ്മദ് റിയാസിനും സിപിഎമ്മിലെ മറ്റു നേതാക്കൾക്കു കിട്ടാത്ത പരിഗണനയാണു ലഭിക്കുന്നത്. മരുമകൻ എന്ന പ്രത്യേക ക്വാട്ടയിലാണ് മുഹമ്മദ് റിയാസ് 17 അംഗ സെക്രട്ടറിയേറ്റിലെത്തിയത്. കണ്ണൂരിലെ മുതിർന്ന നേതാവായ പി.ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കി. ഖാദിബോർഡിലെ ഒരു മരക്കസേരയാണ് അദ്ദേഹത്തിനു പിണറായി സർക്കാർ നൽകിയത്. പിണറായി വിജയന്റെ സമ്പൂർണാധിപത്യമാണ് സമ്മേളനത്തിൽ കണ്ടത്. എതിർശബ്ദം ഉയർത്തിയവരെല്ലാം പാർട്ടിയിൽ നിന്ന് അപ്രത്യക്ഷമായെന്നും സുധാകരൻ പറഞ്ഞു.
English Summary: K. Sudhakaran slams CPM