ADVERTISEMENT

തിരുവനന്തപുരം ∙ തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാട്ടാക്കട വീരണകാവ് പുതിയ പാലത്തിനു സമീപം മുറുക്കര വീട്ടിൽ ഗായത്രി ദേവിയെയാണ്(24) മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടലിൽ ഗായത്രിയുടെ മൃതദേഹം കണ്ടെത്തിയ മുറിയെടുത്ത കൊല്ലം സ്വദേശി പ്രവീൺ ഞായറാഴ്ച ഉച്ചയോടെ കൊല്ലം പരവൂർ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഗായത്രിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രവീൺ ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഗായത്രിയുമായുണ്ടായ വാക്കുതർക്കത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിനോടു പ്രവീണിന്റെ വെളിപ്പെടുത്തൽ.

മൂന്നു ദിവസം മുൻപാണ് ഗായത്രി കാട്ടാക്കടയിലെ വീട്ടിൽ നിന്നുപോയത്. ഇതിനിടെ ഒരു പള്ളിയിൽ വച്ച് പ്രവീൺ താലികെട്ടുന്ന ചിത്രം ഗായത്രി സമൂഹമാധ്യമത്തിൽ സ്റ്റാറ്റസാക്കി ഇട്ടു. ഇതോടെ മകളെ കാണാനില്ലെന്നു കാട്ടി കഴിഞ്ഞ ദിവസം അമ്മയും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി. ഇതിനു മണിക്കൂറുകള്‍ക്കകമാണ് ഗായത്രിയെ തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീൺ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.

ശനിയാഴ്ച രാവിലെ പത്തരയോടെയാണ് പ്രവീൺ തമ്പാനൂർ അരിസ്റ്റോ ജംക്‌ഷനിലുളള ഹോട്ടലിൽ മുറിയെടുത്തത്. ഉച്ചയോടെ ഗായത്രിയും ഇവിടെയെത്തി. ഇതിനു ശേഷം ഹോട്ടൽ ജീവനക്കാർ ആരും കാണാതെ പ്രവീൺ ഹോട്ടലിൽ നിന്ന് പുറത്തുപോകുകയായിരുന്നു. ശനിയാഴ്ച അർധരാത്രിയോടെ ഹോട്ടൽ റിസപ്ഷനിലെ ഫോൺ നമ്പരിൽ വിളിച്ച ഒരാൾ ഹോട്ടൽ മുറിയിൽ ഗായത്രി മരിച്ചുകിടക്കുന്നതായി അറിയിച്ചു.

പ്രവീണിന്റെ സുഹൃത്താണെന്നാണ് ഹോട്ടലിൽ വിളിച്ചയാൾ പരിചയപ്പെടുത്തിയത്. യുവതി മുറിയിലുണ്ടോ എന്നു പരിശോധിക്കാനെത്തിയ ഹോട്ടൽ ജീവനക്കാർ മുറി പുറത്തുനിന്ന് പൂട്ടിയതായാണ് കണ്ടത്. ഹോട്ടൽ ജീവനക്കാർ വിവരമറിയിച്ചതുപ്രകാരം പൊലീസ് എത്തിയാണ് മുറി പരിശോധിച്ചത്. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു ഗായത്രിയുടെ മൃതദേഹം. വിഷം കഴിച്ചു മരിച്ചതാണോ എന്നായി ഇതോടെ സംശയം. ഒപ്പമുണ്ടായിരുന്ന പ്രവീണിനെ തേടിയും പലവഴി അന്വേഷണം തുടങ്ങി.

praveen-gayathri
ഗായത്രിയെ പ്രവീൺ താലികെട്ടുന്ന ചിത്രം.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടെയാണ് പരവൂർ സ്റ്റേഷനിലെത്തി പ്രവീൺ കീഴടങ്ങിയത്. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് ഗായത്രിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി വന്നാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.

തിരുവനന്തപുരം നഗരത്തിലെ ഒരു ജ്വല്ലറിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഗായത്രിയും പ്രവീണും പ്രണയത്തിലായത്. ഗായത്രിയും പ്രവീണും തമ്മിലുള്ള ബന്ധം അറിഞ്ഞ പ്രവീണിന്റെ ഭാര്യ ഇക്കാര്യം സൂചിപ്പിച്ച് പറവൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഗായത്രിയുടെ വീട്ടിലും പ്രവീൺ ജോലി ചെയ്തുവന്ന ജ്വല്ലറിയിലും പ്രവീണിന്റെ ഭാര്യ എത്തി കാര്യങ്ങൾ ധരിപ്പിച്ചു. ഇതോടെ പ്രവീണിനെ ജ്വല്ലറിയുടെ തമിഴ്നാട് ബ്രാഞ്ചിലേക്കു മാറ്റി. ഈ സംഭവത്തോടെ ഭാര്യയുമായി പിണങ്ങിയ പ്രവീൺ കുറച്ചുനാളായി കൊല്ലത്തെ വീട്ടിൽ പോയിരുന്നില്ല. ജ്വല്ലറിയിലെ ജോലി ഉപേക്ഷിച്ച ഗായത്രി കാട്ടാക്കടയിലെ ഒരു ജിമ്മിൽ ട്രെയിനറായി പ്രവർത്തിച്ചുവരികയായിരുന്നു. പ്രശ്നങ്ങൾ ഉണ്ടായെങ്കിലും ഇരുവരും ആരുമറിയാതെ അടുപ്പം തുടരുകയായിരുന്നു.

English Summary: Murder at Thiruvananthapuram hotel: Praveen killed Gayathri due to issues at his home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com