ADVERTISEMENT

ഇംഫാൽ∙ എതിർചേരിയിൽ നിന്ന് ശക്തൻമാരെ റാഞ്ചിയെടുത്ത് പടനായകൻമാരുക്കുന്ന ബിജെപിയുടെ ‘ഓപ്പറേഷൻ കമലി’നു ഏറ്റവുമധികം വേരോട്ടമുണ്ടായ മണിപ്പുരിൽ ഇത്തവണ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുമെന്നായിരുന്നു ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ പറഞ്ഞിരുന്നത്. മണിപ്പുരിൽ ആകെയുള്ള 60 മണ്ഡലങ്ങളിൽ 40ലധികം സീറ്റുകൾ നേടുകയായിരുന്നു ബിജെപിയുടെ ആക്ഷൻ പ്ലാൻ.  എക്സിറ്റ് പോൾ പ്രവചനങ്ങളിൽ മുൻതൂക്കം ലഭിച്ചതോടെ മണിപ്പുരിലെ ബിജെപിയുടെ ആത്മവിശ്വാസം പതിമടങ്ങായി.  അന്തിമഫലം പ്രഖ്യാപിക്കുമ്പോൾ, 40ൽ അധികം സീറ്റുകൾ മാത്രമേ ഞങ്ങൾ പ്രതീക്ഷിക്കുന്നുള്ളുവെന്നു ബിജെപി സംസ്ഥാന അധ്യക്ഷ എ. ശാരദ ദേവി പ്രതികരിക്കുകയും ചെയ്തു. ഫലം പുറത്തു വരുമ്പോൾ ശാരദ ദേവിയുടെയും ബിജെപിയുടെയും  പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടില്ല. 60 സീറ്റിൽ 32 സീറ്റും നേടി തുടർഭരണത്തിലേക്ക്. കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്കു തള്ളിയാണ് ബിജെപിയുടെ കുതിപ്പ്. കോൺഗ്രസ് വെറും അഞ്ചിൽ ഒതുങ്ങി.

പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ മുന്നേറ്റം നേടാൻ ബിജെപിക്കു കഴിഞ്ഞു. പാർട്ടിയിലെ പടലപിണക്കങ്ങളും മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനോടുള്ള ഒരു വിഭാഗത്തിന്റെ എതിർപ്പും തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും ഉയർന്നുവരാതിരിക്കാൻ നേതൃത്വം ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. നിരോധിത സായുധ സേനകളുടെ ഭൂമിയായിരുന്ന മണിപ്പുരിൽ ബിജെപിക്കു സമാധാനം കൊണ്ടുവരാനായെന്നും മണിപ്പുരിൽ സമാധാനം പുലരണമെങ്കിൽ ബിജെപിക്കു രണ്ടാമതൊരു ഊഴം അനിവാര്യമാണെന്നും പ്രചാരണവേദികളിൽ ബിജെപി നേതാക്കൻമാർ ആവർത്തിച്ചു. ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തു ധാരാളം വികസന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. വിഘടനവാദികളുടെ ആക്രമണത്തിലും സാരമായ കുറവുണ്ടായി. പെൺകുട്ടികൾക്കു സ്കൂട്ടി, സ്ത്രീകൾക്കു പെൻഷൻ തുടങ്ങിയ വാഗ്ദാനങ്ങളുമായാണു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടതും. 

പ്രത്യേക സായുധ സൈനികാധികാര നിയമം (അഫ്സ്പ) പിൻവലിക്കുന്നതു സംബന്ധിച്ച് തുടക്കത്തിൽ കല്ലുകടിച്ചുവെങ്കിലും പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ അത് മറികടക്കാനായി. ഭാവിയിൽ അഫ്സ്പ പിൻവലിക്കാൻ വേണ്ടിയുള്ള തറക്കല്ലിടലാണ് ബിജെപി കഴിഞ്ഞ അഞ്ചു വർഷം നടത്തിയതെന്നും പ്രതിപക്ഷത്തിന് ഈ ആവശ്യം ഉയർത്താൻ ആത്മവിശ്വാസം നൽകിയത് ബിജെപിയുടെ ഭരണമാണെന്നും എൻ. ബിരേൻ സിങ് തിരിച്ചടിച്ചു. കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ മാത്രമല്ല, ഭരണപങ്കാളികളായ എൻപിപി, എൻപിഎഫ് ഉൾപ്പെടെയുള്ള പാർട്ടികളും അഫ്സ്പ തിരഞ്ഞെടുപ്പ് വിഷയമാക്കിയതോടെയാണ് ബിജെപി തിരിച്ചടിച്ചത്. 

രാജ്യത്തെ മുൻനിര ആശുപത്രിയും വൈദ്യശാസ്ത്ര പഠന, ഗവേഷണ കേന്ദ്രവുമായ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) മണിപ്പുരിൽ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം, ജനങ്ങൾക്ക് 100 കോടി രൂപയുടെ സ്റ്റാർട്ടപ്പ് ഫണ്ട്, മണിപ്പുരിൽ കായിക സർവകലാശാല, സംസ്ഥാനത്തുടനീളം പുതിയ റെയിൽവേ ലൈനുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ ബിജെപിയുടെ മുന്നേറ്റത്തെ സ്വാധീനിച്ചു. 

modi-manipur
മണിപ്പൂരിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാർ തുടങ്ങി നിരവധി പേരെ പ്രചാരണത്തിനായി എത്തിക്കാൻ കഴിഞ്ഞതും നേട്ടമായി. എടിഎം പോലെയാണ്  ഗാന്ധി കുടുംബം മണിപ്പുരിനെ ഉപയോഗിച്ചതെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി മുതലുള്ള നിരവധി നേതാക്കൾ ഉയർത്തിയ പ്രധാന ആരോപണം. സംസ്ഥാനത്ത് ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് നിങ്ങളുടെ ഭാവി രൂപപ്പെടുത്താൻ സാധിക്കുമോയെന്ന ചോദ്യം ഉയർത്തിയാണ് ബിജെപി നേതാക്കൾ കളം നിറഞ്ഞതും. കിസാൻ സമ്മാൻ നിധി പദ്ധതി വഴി 11 കോടി കർഷകർക്ക് വർഷംതോറും 6,000 രൂപ വീതം നൽകിയെന്നും വീണ്ടും അധികാരത്തിൽ എത്തിയാൽ കർഷകർക്ക് 2000 വീതം അധികം നൽകുമെന്ന പ്രഖ്യാപനവും സ്വീകരിക്കപ്പെട്ടു. 

English Summary: How Operation Kamal Reaped Rich Rewards for BJP in Manipur Assembly Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com