ADVERTISEMENT

ഇംഫാൽ ∙ കേവല ഭൂരിപക്ഷം ലഭിച്ച ബിജെപി മണിപ്പുരിൽ തുടർച്ചയായി രണ്ടാം തവണയും സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിലവിലുള്ള സർക്കാരിലെ സഖ്യകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), 22 വർഷത്തിനു ശേഷം മണിപ്പുരിൽ ഒറ്റയ്ക്കു മത്സരിരിച്ച് 6 സീറ്റ് ലഭിച്ച  ജനതാദൾ (യു) തുടങ്ങിയ പാർട്ടികളെ സർക്കാരിന്റെ ഭാഗമാക്കാനാണ് ശ്രമം. എൻപിപിയെ സർക്കാരിൽ പങ്കാളികളാക്കിയേക്കില്ലെന്നും എന്നാൽ എൻപിഎഫിനെ കൂടെ കൂട്ടുമെന്നുമായിരുന്നു മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ പ്രതികരണം. നിലവിലുള്ള ബിജെപി സർക്കാരിലെ ഘടക കക്ഷികളാണ് എൻപിപിയും എൻപിഎഫും.

തിരഞ്ഞെടുപ്പിൽ ബിജെപിയും സഖ്യകക്ഷികളും ഒറ്റയ്ക്കാണ് മത്സരിച്ചത്. ഗോത്ര-വംശീയ രാഷ്ട്രീയം നിറഞ്ഞ മണിപ്പുരിൽ ബിജെപി ഒറ്റയ്ക്ക്  ഭൂരിപക്ഷം നേടിയത് കോൺഗ്രസിനോട് മാത്രമല്ല,  മന്ത്രിസഭയിലെത്തന്നെ സഖ്യകക്ഷികളോടും പൊരുതിയിട്ടായിരുന്നു. കഴിഞ്ഞ  നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ കഴിയാത്ത കോൺഗ്രസ് ഇത്തവണ നിലയില്ലാ കയത്തിലേക്കാണ് വീണത്. എൻപിപി ( 7 സീറ്റ് ), ജെഡിയു (6 സീറ്റ്) എന്നിവർക്കും പിന്നിലായി 5 സീറ്റ് മാത്രമാണ് കോൺഗ്രസിനു നേടാൻ കഴിഞ്ഞത്. എൻപിഎഫ് 5 സീറ്റ് നേടി. സംസ്ഥാന രൂപീകരണത്തിന് ശേഷം ഏതാനും വർഷങ്ങളൊഴികെ മണിപ്പുർ ഭരിച്ചത് കോൺഗ്രസ് ആയിരുന്നു. 

വിശാല വടക്കുകിഴക്കൻ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന, മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാങ്മ നേതൃത്വം നൽകുന്ന, നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) കടുത്ത മത്സരമാണ് മുന്നോട്ടുവച്ചത്. മണിപ്പുരിൽ രണ്ടാമത്തെ പാർട്ടിയായി മാറിയ എൻപിപി പല മണ്ഡലങ്ങളിലും നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ നാലു സീറ്റാണ് എൻപിപിയുടെ നേട്ടം. നിലവിൽ മണിപ്പുരിലും മേഘാലയയിലും സഖ്യകക്ഷിയാണെങ്കിലും എൻപിപി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം തങ്ങൾക്ക് എതിരാണ് എന്ന നിലപാടാണ് പല ബിജെപി നേതാക്കൾക്കുമുള്ളത്. 

നാഗാ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ് ) നില മെച്ചപ്പെടുത്തി.  ബിജെപി ഉൾപ്പെടെ വിവിധ പാർട്ടികളിൽ നിന്നുള്ള അസംതൃപ്തരെ ഉൾപ്പെടുത്തി മണിപ്പുർ രാഷ്ട്രീയത്തിലിറങ്ങിയ ജനതാദൾ(യു) ആണ് ഏവരെയും ഞെട്ടിച്ചത്. 22 വർഷങ്ങൾക്കു ശേഷമാണ് പാർട്ടിക്കു സ്വന്തമായി മണിപ്പുരിൽ സീറ്റ് ലഭിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ശക്തമായ സംഘടനാ സംവിധാനങ്ങളുള്ള സംസ്ഥാനങ്ങളിലൊന്നായിരുന്നു മണിപ്പുർ. മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന ഇക്രാം ഇബോബി സിങ് ഇത്തവണ വിജയിച്ചെങ്കിലും പാർട്ടി  പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ പോലും സമ്പൂർണമായി പരാജയപ്പെട്ടു.

ആരാണ് പുതിയ സർക്കാരിനെ നയിക്കുകയെന്ന് ഇതുവരെ ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ 5 വർഷമായി സർക്കാരിനെ നയിക്കുന്ന ബിരേൻ സിങ്ങിന് തന്നെയാണ് വീണ്ടും നറുക്കുവീഴാൻ സാധ്യത. ഡ്യൂറണ്ട് കപ്പ് മുൻ ഫുട്ബോളറും മുൻ മാധ്യമ പ്രവർത്തകനുമായ ബിരേൻ സിങ് ആണ് തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ ബിജെപിയെ നയിച്ചിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപു മാത്രം കോൺഗ്രസിൽനിന്നു മാറി ബിജെപിയിലെത്തിയ ബിരേൻ സിങ്ങിനെ മാറ്റണമെന്ന് ഒരു വിഭാഗത്തിന് ആഗ്രഹമുണ്ടെങ്കിലും സാധ്യതയില്ല.

1248-n-biren-singh
മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്

ചെറുപാർട്ടികളുടെ മുന്നേറ്റം

ബിജെപി നേതൃത്വം നൽകുന്ന നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസിന്റെ (നേതാ) ഭാഗമാണെങ്കിലും എൻപിപിയും ബിജെപിയും തമ്മിലുള്ള ബന്ധം സമീപകാലത്തായി വഷളായിരുന്നു. കഴിഞ്ഞ തവണ എൻപിപിയുടെയും എൻപിഎഫിന്റെയും പിന്തുണയോടെയാണ് ബിജെപി മണിപ്പുരിൽ സർക്കാർ രൂപീകരിച്ചത്. ബിജെപിയെ മുൾമുനയിൽ നിർത്തി, ജയിച്ച നാലു എംഎൽഎമാർക്കും മന്ത്രിസ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും എൻപിപി ചോദിച്ചു വാങ്ങി. ഒരു വർഷം മുൻപ് തർക്കങ്ങളെ തുടർന്ന് എംഎൽഎമാരെ പിൻവലിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ എൻപിപി ശ്രമിച്ചു. ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടാണ് അന്ന് എൻപിപിയെ അനുനയിപ്പിച്ചത്. വീണ്ടും മന്ത്രിസഭയിലെത്തിയെങ്കിലും എൻപിപിയുടെ ഉപമുഖ്യമന്ത്രിക്ക് ഏതെങ്കിലും വകുപ്പു നൽകാൻ ബിജെപി തയാറായിരുന്നില്ല.

തീവ്ര വടുക്കുകിഴക്കൻ രാഷ്ട്രീയം മുന്നോട്ടുവച്ചാണ് എൻപിപി മേഘാലയയ്ക്കപ്പുറം തങ്ങളുടെ സ്വാധീനം വളർത്തുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒരു പതാകയ്ക്കു കീഴിയിൽ അണിനിരന്നാൽ ആരെയും വെല്ലുന്ന സ്വാധീന ശക്തിയാകുമെന്നാണ് പാർട്ടി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കൊൺറാഡ് സാങ്മ പറയുന്നത്. തങ്ങളുടെ അനവധി നേതാക്കളും പ്രവർത്തകരും എൻപിപിയിൽ ചേർന്നതിൽ ബിജെപിക്ക് നീരസമുണ്ട്. മുന്നണി മര്യാദ പാലിച്ചിട്ടില്ലെന്ന് ആരോപിച്ച് ബിജെപിക്കെതിരെ കടുത്ത വിമർശനമാണ് എൻപിപി ഉന്നയിച്ചിരുന്നത്. മേഘാലയ സർക്കാരിൽ എൻപിപിയുടെ ഘടക കക്ഷിയാണ് ബിജെപി. 

1248-manipur
(Photo by Biju BORO / AFP)

കോൺഗ്രസല്ല, എൻപിപിയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പുതിയ എതിരാളി എന്ന് ഒരു വിഭാഗം ബിജെപിക്കാർ എങ്കിലും കരുതുന്നു. ബിജെപിയുടെ പല നയങ്ങൾക്കെതിരെയും ശക്തമായ നിലപാടാണ് എൻപിപി എടുക്കുന്നത്.  നാഗാ ഗോത്രങ്ങൾ അധിവസിക്കുന്ന മണിപ്പുരിന്റെ കുന്നുകളിലുള്ള സ്വാധീനമാണ് നാഗാ പാർട്ടിയായ എൻപിഎഫിന് കരുത്തായത്. ബിജെപിയുമായി നല്ല ബന്ധമാണ് പാർട്ടിക്കുള്ളത്. നാഗാ സമാധാനക്കരാർ നടപ്പിലാക്കുന്നതിൽ എൻപിഎഫിന്റെ പിന്തുണ കേന്ദ്ര സർക്കാരിനും അനിവാര്യമാണ്.

ബിഹാറിൽ ബിജെപിയോടൊപ്പം ചേർന്ന് ഭരണം കയ്യാളുന്ന ജനതാദൾ (യു) 22 വർഷത്തിനു ശേഷം മണിപ്പുരിൽ തനിച്ചു മത്സരിക്കുകയായിരുന്നു. വിവിധ പാർട്ടികളിൽ സീറ്റ് ലഭിക്കാത്ത അസംതൃപ്തരായ നേതാക്കളെയാണ്  ജെഡിയു പ്രധാനമായും മത്സരിപ്പിച്ചിരുന്നത്. ബിഹാറിലും അരുണാചൽ പ്രദേശിലും സംസ്ഥാന പാർട്ടി പദവി നേടിയ ജെഡിയു മണിപ്പുരിലും ഈ വിജയത്തോടെ സംസ്ഥാന പാർട്ടി പദവി നേടും.

കോൺഗ്രസിന്റെ പരാജയം

മണിപ്പുർ സംസ്ഥാനം രൂപംകൊണ്ട ശേഷം ഏതാനും വർഷങ്ങളൊഴികെ സംസ്ഥാനം ഭരിച്ച കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും ദയനീയമായ പരാജയമാണ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ തവണ 28 സീറ്റ് നേടിയ കോൺഗ്രസിനെ മറികടന്ന് സർക്കാർ രൂപീകരിച്ചത് 21 സീറ്റ് നേടിയ ബിജെപിയായിരുന്നു. 5 വർഷം പൂർത്തിയാകുമ്പോൾ  കോൺഗ്രസിന്റെ അംഗ സംഖ്യ 13 ആയി ചുരുങ്ങി. നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കും മറ്റു പാർട്ടികളിലേക്കും കൂടുമാറുന്നതോടെ, മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെന്ന പോലെ മണിപ്പുരിലും പാർട്ടിയുടെ തകർച്ചയ്ക്കു വഴിതുറക്കും.

okarm-ibobi-singh
മണിപ്പുർ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇബോബി സിങ്

സിപിഐ, സിപിഎം, ഫോർവേഡ് ബ്ലോക്, ആർഎസ്‌പി, ജനതാദൾ (എസ്) എന്നിവരെ ഉൾപ്പെടുത്തി കോൺഗ്രസ് രൂപീകരിച്ച പുരോഗമന മതനിരപേക്ഷ സഖ്യമാണ് പ്രതീക്ഷകളോടെ മത്സരിക്കാനിറങ്ങിയത്. മത്സരിക്കാൻ ആളില്ലാത്തതിനാൽ സിപിഎം രംഗത്തുണ്ടായിരുന്നില്ല. മത്സരിച്ച രണ്ടു സീറ്റിലും സിപിഐ സ്ഥാനാർഥികൾ പരാജയപ്പെട്ടു.

വികസനവും ബിജെപിയും 

കഴിഞ്ഞ 5 വർഷം കൊണ്ട് ബിജെപി നടത്തിയ വികസനവും കണക്ടിവിറ്റിയും പാർട്ടിയുടെ വിജയത്തിന് നിർണായകമായി. കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യവികസനമാണ് കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ബിജെപി മണിപ്പുരിൽ നടത്തിയത്. മണിപ്പുരിലെ ജനങ്ങൾ പൊതുവെ എതിരായ പ്രത്യേക സായുധ സൈനികാധികാര നിയമം (അഫ്സ്പ) പിൻവലിക്കുമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രകടന പത്രികയിൽ പറഞ്ഞിരുന്നെങ്കിലും ഇതേക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു ബിജെപി.

എന്നിട്ടും ജനം ബിജെപിക്ക് ഒപ്പം നിന്നു. സായുധ സംഘടനകളുടെ കൊലപാതകങ്ങളും ബോംബ് ആക്രമണങ്ങളും നടന്നിട്ടുണ്ടെങ്കിലും ബിരേൻ സിങ് സർക്കാരിന്റെ കാലം പൊതുവേ സമാധാനപരമായിരുന്നു എന്നാണ് വിലയിരുത്തൽ. സായുധ സംഘടനകൾ ബിജെപിക്കുവേണ്ടി പ്രചാരണം നടത്തിയെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. 

English Summary: BJP to take regional parties along to form govt in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com