ഗവര്‍ണര്‍ വിശദീകരണം തേടി; ലെക്സിക്കന്‍ മേധാവി സ്ഥാനം ഒഴിഞ്ഞ് ഡോ. പൂര്‍ണിമ
Mail This Article
തിരുവനന്തപുരം∙ ഡോ. പൂർണിമ മോഹൻ കേരള സര്‍വകലാശാല ലെക്സിക്കൻ മേധാവി സ്ഥാനം സ്വയം ഒഴിഞ്ഞ് വിസിക്കു കത്ത് നൽകി. സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയുടെയും ഒരു സെനറ്റ് അംഗത്തിന്റെയും പരാതിയിൽ ഗവർണർ വിസിയോട് കൂടുതൽ വിശദീകരണം തേടിയതിനിടെയാണ് തന്നെ വിടുതൽ ചെയ്യണമെന്നാവശ്യപ്പെട്ട് ഡോ. പൂർണിമ മോഹൻ വിസിക്കു കത്ത് നൽകിയത്.
യോഗ്യതകളിൽ ഇളവ് വരുത്തി സംസ്കൃത അധ്യാപികയായ പൂർണിമ മോഹനെ മൂന്ന് വർഷ കാലാവധിക്ക് നിയമിച്ചത് വലിയ വിമർശങ്ങൾക്കു കാരണമായിരുന്നു. മലയാളഭാഷയിൽ ഉന്നത പ്രാവീണ്യവും ഗവേഷണ ബിരുദവും 10 വർഷത്തെ മലയാള അധ്യാപന പരിചയവുമാണ് മഹാനിഘണ്ടു (ലക്സിക്കൺ) എഡിറ്ററുടെ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്.
കാലടി സംസ്കൃത സർവകലാശാലയിലെ സംസ്കൃത വിഭാഗം അധ്യാപികയായ പൂർണിമ മോഹന് മലയാളഭാഷയിൽ പാണ്ഡിത്യമോ ഈ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളോയില്ല എന്നാണ് വിമർശനം ഉയർന്നത്. ലെക്സിക്കൺ മേധാവിയുടെ ചുമതല വഹിച്ചിരുന്ന മലയാളം പ്രഫസറെ ചുമതലയിൽനിന്ന് നീക്കിയാണ് നിയമനം നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ആര്‍.മോഹനന്റെ ഭാര്യയാണ് പൂര്‍ണിമ.
English Summary: Dr. Poornima Mohan quits as Kerala University Malayalam lexicon editor