സില്‍വര്‍ലൈന്‍ കല്ല് പിഴുതാൽ കേസ്, പിഴ; നീക്കവുമായി കെ–റെയിൽ
Mail This Article
തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിയുടെ അതിരടയാള കല്ല് പിഴുതെറിയുന്നവര്‍ക്കെതിരെ കേസു കൊടുക്കാന്‍ കെ–റെയിലിന്റെ നീക്കം. കല്ല് പിഴുതുമാറ്റുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും ആലോചനയുണ്ട്. സ്ഥാപിച്ച കല്ലുകള്‍ പിഴുതുമാറ്റുന്നതിനാൽ സാമൂഹിക ആഘാത പഠനം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. പകരം പുതിയ കല്ലുകള്‍ ഇടാനും സാധിക്കുന്നില്ല.
ഈ സാഹചര്യത്തിലാണ് കല്ല് പിഴുതുമാറ്റുന്നവര്‍ക്കെതിരെ കേസുകൊടുക്കാന്‍ ആലോചിക്കുന്നത്. കല്ല് പിഴുതവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും നിയമ നടപടിയെടുക്കും. ഇതിനു മുന്നോടിയായി ഇതുവരെ എത്ര കല്ലുകള്‍ പിഴുതുമാറ്റിയെന്ന കണക്കെടുപ്പ് തുടങ്ങി. ഒരു കല്ല് പിഴുതു മാറ്റിയാലുണ്ടാകുന്ന നഷ്ടം 5000 രൂപ വരെയാണെന്ന് കെ–റെയില്‍ അധികൃതര്‍ പറയുന്നു.
കല്ല് വാര്‍ത്തെടുക്കാന്‍ 1000 രൂപയോളം ചെലവുവരും. ഗതാഗത ചെലവ്, ജീവനക്കാരുടെ കൂലി, പൊലീസ് സംരക്ഷണത്തിനുവേണ്ട ചെലവ് എല്ലാം കൂടി ചേരുമ്പോള്‍ 5000 രൂപയാകും. പകരം കല്ലിടാനും ഇതേ ചെലവ് വീണ്ടും വരും. കല്ലിടാനുള്ള ചെലവ് പിഴുതുമാറ്റിയവരില്‍ നിന്ന് ഈടാക്കിയാല്‍ കല്ല് പിഴുതുമാറ്റല്‍ സമരത്തിന് ശമനമാകുമെന്നാണ് കെ–റെയില്‍ അധികൃതരുടെ പ്രതീക്ഷ.
English Summary: K-Rail to take action against protesters