‘കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല; കല്ല് തീർന്നാൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരും’
Mail This Article
മലപ്പുറം∙ സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ സർവേ കല്ല് തീർന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കല്ല് പിഴുതെറിയൽ സമരത്തിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കോടിയേരിയുടെ മറുപടി.
‘ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നമാണെങ്കിൽ അത് പ്രത്യേകം പരിഗണിക്കാൻ സർക്കാർ സന്നദ്ധമാണ്. ഭൂമി നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകിയ ശേഷമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ. തെറ്റായ പ്രചരണം നടത്തി ആളുകളെ കബളിപ്പിച്ച് സമരരംഗത്ത് ഇറക്കുകയാണ്. സാമൂഹിക ആഘാതപഠനത്തിനുള്ള കല്ലിടൽ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അത് കഴിഞ്ഞാൽ മാത്രമേ മറ്റ് നടപടികളിലേക്ക് നീങ്ങാൻ സാധിക്കൂ. കേന്ദ്രം അനുവദിച്ച കാര്യങ്ങൾ മാത്രമേ ഇവിടെ നടക്കുന്നുള്ളൂ. ഇക്കാര്യം ഹൈക്കോടതിയും അംഗീകരിച്ചതാണ്. ഇപ്പോൾ നടക്കുന്ന സമരം ഹൈക്കോടതിവിധിക്ക് എതിരാണ്.’–കോടിയേരി പറഞ്ഞു.
‘ചങ്ങനാശേരിയിൽ രണ്ടാം വിമോചന സമരമെന്ന് പറയുന്നവരുടെ ലക്ഷ്യം നടക്കാൻ പോകുന്നില്ല. വിമോചന സമരമൊന്നും ഇവിടെ നടക്കില്ല. ആ കാലമൊക്കെ മാറിപ്പോയി. ഇതുസംബന്ധിച്ച് എൻഎസ്എസ് സെക്രട്ടറി പ്രതികരിക്കുകയും ചെയ്തു. തങ്ങൾ സമരത്തിന് അനുകൂലമോ പ്രതികൂലമോ അല്ലെന്നാണ് എന്‍എസ്എസ് പ്രതികരിച്ചത്.’– കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
English Summary: Kodiyeri Balakrishnan on Silverline Protest