യുദ്ധം അവസാനിപ്പിക്കാൻ മാർപാപ്പയുടെ മധ്യസ്ഥത തേടി സെലെൻസ്കി
Mail This Article
കീവ്∙ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പയോട് അഭ്യർഥിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. മാർപാപ്പയെ ഫോണിൽ വിളിച്ച സെലൻസ്കി രാജ്യത്തെ അവസ്ഥ വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും ജനം നേരിടുന്ന ദുരിതത്തെക്കുറിച്ചും വിശദീകരിച്ചു. യുദ്ധം അവസാനിപ്പിക്കാൻ മാർപാപ്പ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും സെലെൻസ്കി പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ഒന്നിലേറെ തവണ ആവശ്യപ്പെട്ടിരുന്നു. യുക്രെയ്നിൽ നടക്കുന്നതു കൂട്ടക്കൊലപാതകമാണെന്നും മാർപാപ്പ അപലപിച്ചു. റഷ്യൻ ഓർത്തഡോക്സ് പാട്രിയാർക്ക് കിറിലും മാർപാപ്പയും ഈ മാസം ആദ്യം ചർച്ച നടത്തിയിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കം ശക്തമാക്കണമെന്ന് അവർ ആഹ്വാനം ചെയ്തു.
ഇതിനിടെ, കീഴടങ്ങാൻ റഷ്യ നൽകിയ അന്ത്യശാസനവും യുക്രെയ്ൻ തള്ളി. ഇന്നലെ പുലർച്ചെ 5 മണിക്കു മുൻപ് മരിയുപോളിൽ പ്രതിരോധം തീർക്കുന്ന ‘ദേശീയവാദികളോടും കൊള്ളക്കാരോടും’ ആയുധം വച്ചു കീഴടങ്ങാനും വെള്ളക്കൊടി വീശാനുമായിരുന്നു റഷ്യയുടെ അന്ത്യശാസനം. 3 ലക്ഷത്തോളം ആളുകൾ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്നതിനാൽ യുക്രെയ്ൻ കീഴടങ്ങുമെന്നായിരുന്നു റഷ്യയുടെ പ്രതീക്ഷ. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ സുരക്ഷിതപാതയൊരുക്കാമെന്നും റഷ്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അന്ത്യശാസനം വന്നതിന്റെ പിന്നാലെ തന്നെ കീഴടങ്ങുന്നതിനെപ്പറ്റി ചിന്തിക്കുന്നുപോലുമില്ലെന്നു യുക്രെയ്ൻ റഷ്യയെ അറിയിച്ചു.
English Summary: Ukraine President Calls Pope